സംസ്ഥാനത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനായി ആരംഭിച്ച നാർക്കോട്ടിക് സ്പെഷൽ ഡ്രൈവിൽ 517 പേർ അറസ്റ്റിൽ. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള 17 ദിവസങ്ങളിലായി 507 നർക്കോട്ടിക് കേസുകളും രജിസ്റ്റർ ചെയ്തു.
മുഖ്യന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസാണ് നാർക്കോട്ടിക് സ്പെഷൽ ഡ്രൈവ് ആരംഭിച്ചത്. 83 കിലോ കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 787 ഗ്രാം എംഡിഎംഐ, 1393 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 55 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസുകളിലെ ആറ് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ 209 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
സെപ്റ്റംബർ 16ന് ആരംഭിച്ച നാർക്കോട്ടിക് സ്പെഷൽ ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻ സമയം ഹൈവേ പെട്രോളിംഗ് ടീം, 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കി നിരീക്ഷിക്കൽ, വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.