ഇരിട്ടി: ചൊവ്വാഴ്ച്ച രാത്രി കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവ് ഫാം ഒമ്പതാം ബ്ലോക്ക് കാളികയത്തെ വാസുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്‌ക്കരിച്ചു. പ്രതിഷേധം ഭയന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകിപ്പിച്ചതായി പരാതി ഉയർന്നു. പരിയാരം മെഡിക്കൽകോളേജ് ആസ്പത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് മൃതദേഹം വീട്ടിലെത്തിച്ചതിന് ശേഷം മാത്രമെ പോലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തുള്ളു.
വാസുവിന്റെ കാളികയത്തെ പഴയ വീട്ടിൽ വെച്ച മൃതദേഹം ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വാസുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും വെച്ചതിന് ശേഷമാണ് വീട്ടു പറമ്പിൽ സംസ്‌ക്കരിച്ചത്. ആറളം, കരിക്കോട്ടക്കരി, ഇരിക്കൂർ പോലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നു. ജന പ്രതിനിധികളും വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും വീട്ടിൽ എത്തിയിരുന്നു. വി.ശിവദാസൻ എം.പി, സണ്ണിജോസഫ് എം.എൽ.എ , മുൻമന്ത്രി പി.കെ ശ്രീമതി, വത്സൻ തില്ലങ്കേരി, കെ.ടിജോസ്, കെ.വേലായുധൻ, ബിനോയി കുര്യൻ, പി.പി അശോകൻ, ഇ.എസ് സത്യൻ, കെ.കെ ജനാർദ്ദനൻ, തോമസ് വർഗീസ്, പി.ഹരീന്ദ്രൻ,സി.പി. മുരളി, പി.സന്തോഷ്, എൻ.ഹരിദാസൻ, എം.ആർസുരേഷ്, സജീവൻ ആറളം, സാജുയോമസ്, ജോർജ്ജ് ആലാംമ്പള്ളിൽ, മിനി ദിനേശൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു.