മാസ്ക് പരിശോധനയ്ക്കു നിയമ പിൻബലം നൽകുന്നതിനുള്ള പൊതുജനാരോഗ്യ ഓർഡിനൻസ് പുനർവിജ്ഞാപനം വൈകുന്നത് വകുപ്പുതല നടപടിക്രമങ്ങളിലെ കാലതാമസത്തത്തുടർന്ന്. കഴിഞ്ഞ യാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസ് പുനർവിജ്ഞാപനം ചെയ്യാൻ ഗവർണറോടു ശിപാർശ ചെയ്യാൻ തീരുമാനിച്ചത്.
സർക്കാരുമായി ഗവർണർ ഇടഞ്ഞുനിൽക്കുകയാണെങ്കിലും കോവിഡ് പ്രതിരോധമെന്ന നിലയിലുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തിയാൽ ഉടൻ ഇ- ഫയൽ വഴി കൈമാറാൻ കേരളത്തിനു പുറത്തുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരുന്നു. എന്നാൽ, വകുപ്പുതല നടപടിക്രമങ്ങളിലെ കാലതാമസത്തെത്തുടർന്ന് ഓർഡിനൻസ് രാജ്ഭവനു കൈമാറാനായില്ല.
മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് റദ്ദാക്കിയതായി മന്ത്രിമാർക്കിടയിൽത്തന്നെ ആശങ്ക പരന്നെങ്കിലും സർക്കാർ നടപടിക്രമങ്ങളിലെ കാലതാമസമാണു കാരണമെന്നു പിന്നീടാണു വ്യക്തമായത്. ഇന്നു വീണ്ടും പതിവു മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
കോവിഡ് സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർക്കശമാക്കിയിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓർഡിനൻസ് പുനർവിളംബരം ചെയ്യാൻ തീരുമാനിച്ചത്. ഓർഡിനൻസ് നിലവിലില്ലാത്തതിനാൽ പോലീസ് പരിശോധനയും മന്ദീഭവിച്ചിരുന്നു.
ഓർഡിനൻസിനു പകരമുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ വരുകയും അത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ഫലത്തിൽ സംസ്ഥാനത്ത് പൊതുജനാരോഗ്യനിയമം ഇല്ലാത്ത സ്ഥിതിയാണ്.
മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ ഏകീകരിച്ചാണ് സംസ്ഥാനമെന്പാടും ബാധകമാകുന്നതരത്തിൽ പൊതുജനാരോഗ്യനിയമം കൊണ്ടുവരുന്നത്.