പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി അതത് പോലീസ് സേനകളും ദൗത്യസംഘങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 200ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു.
ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലായാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡില്‍ നിരവധി രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു.
ഡല്‍ഹിയിലെ ഷഹീൻബാഗിൽ റെയ്ഡ് നടന്ന ഓഫീസുകള്‍ പലതും പോലീസ് പൂട്ടി സീൽ ചെയ്തു. ഷഹീന്‍ബാഗില്‍ 30 പേരും അസമില്‍ 21 പേരും അറസ്റ്റിലായി. മഹാരാഷ്ട്രയില്‍ 6 പേരും, ഗുജറാത്തില്‍ 15 പേരും അറസ്റ്റിലായിട്ടുണ്ട്.
കര്‍ണാടകയില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. സംസ്ഥാനത്ത് 25 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ നടന്ന റെയ്ഡില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലീസിന് കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്ന്.
വ്യാഴാഴ്ച എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 100ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിലാണ് അന്ന് റെയ്ഡ് നടന്നത്.