ഞങ്ങൾക്കിവിടെ ജീവിക്കണ്ടേ? സ്വന്തം വീട്ടിലേക്കു പോകാൻ പോലും അനുവാദമില്ലാത്ത ഇതു കേരളമാണോ? ഇന്നലെ രാവിലെ ദീർഘദൂര ട്രെയിനിൽ ആലുവയിൽ വന്നിറങ്ങിയ ഒരു വീട്ടമ്മയുടെ ചോദ്യമായിരുന്നു ഇത്. സംഘടിച്ചെത്തിയ ഹർത്താൽ അനുകൂലികളോടും പോലീസിനോടുമായിരുന്നു വീട്ടമ്മയുടെ ചോദ്യം.
അതിജീവനത്തിനായി പോരാടുന്ന കേരളത്തിൽ ഈ വർഷം ഇതുവരെ നടന്നത് പ്രാദേശികമായുൾപ്പെടെ 17 ഹർത്താലുകൾ. കഴിഞ്ഞ മാർച്ച് 28, 29 തിയതികളിലെ ദേശീയ പണിമുടക്ക് കേരളത്തിലാകെ ഹർത്താലിനു സമാനമായിരുന്നു. ജൂണിലാണ് ഏറ്റവുമധികം ഹർത്താലുകൾ നടന്നത്. പരിസ്ഥിതിലോല മേഖലയുടെ വിഷയത്തിൽ മുന്നണികളുടെ നേതൃത്വത്തിൽ ആറു ഹർത്താലുകൾ ജൂണിൽ നടന്നു. ഇടുക്കി ജില്ലയിൽ ജൂൺ 10, 16 തിയതികളിൽ ഹർത്താലായിരുന്നു. വയനാട് ജില്ലയിലും, കോഴിക്കോട്, പാലക്കാട്, തൃശൂർ പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളിലുമായിരുന്നു ജൂണിലെ മറ്റു ഹർത്താലുകൾ.
മാർച്ചിൽ ദേശീയ പണിമുടക്കിനു പുറമേ, ആലത്തൂർ, ചങ്ങനാശേരി, മഞ്ചേരി എന്നിവിടങ്ങളിൽ പ്രാദേശിക ഹർത്താലുകൾ നടന്നു. ഓഗസ്റ്റിൽ രണ്ടും ഏപ്രിൽ, മേയ്, ജൂലൈ മാസങ്ങളിൽ ഓരോന്നു വീതവും പ്രാദേശിക ഹർത്താലുകൾ നടന്നു.
2021 ൽ സെപ്റ്റംബർ 27 ലെ ഭാരത്ബന്ദ് കേരളത്തിൽ സന്പൂർണ ഹർത്താലായി മാറിയിരുന്നു. ഇതു കൂടാതെ എട്ടു പ്രാദേശിക ഹർത്താലുകളും കഴിഞ്ഞ വർഷം കേരളം കണ്ടു. 2020 ൽ ജനുവരി എട്ടിലെയും നവംബർ 26 ലെയും സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കുകൾ സംസ്ഥാനത്തു ഹർത്താലായി. ഫെബ്രുവരി 23നു ദളിത് സംയുക്തസമിതി സംസ്ഥാന ഹർത്താൽ നടത്തി. എട്ടു പ്രാദേശിക ഹർത്താലുകളും ആ വർഷം നടന്നു.
ശബരിമല വിഷയത്തിൽ ഉൾപ്പെടെ 2019 ൽ നടന്നത് മൂന്നു സംസ്ഥാന ഹർത്താലുകൾ. ഇവയ്ക്കു പുറമേ, ജനുവരി എട്ട്, ഒന്പത് തിയതികളിലെ ദേശീയ പണിമുടക്കും മലയാളിക്കു ഹർത്താൽ ദിനങ്ങളായി. ഏഴു പ്രാദേശിക ഹർത്താലുകളും അരങ്ങേറി. എട്ടു സംസ്ഥാന ഹർത്താലുകളും അന്പതോളം പ്രാദേശിക ഹർത്താലുകളും 2018 ൽ കേരളം കണ്ടു.
അന്നു ബന്ദ്, ഇന്നു ഹർത്താൽ !
ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്നു 1997 ലാണു കേരള ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റീസുമാരായ ജെ.ബി. കോശി, പി.കെ. ബാലുസുബ്രഹ്മണ്യൻ, കെ.ജി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ചരിത്രപരമായ വിധി. തുടർന്ന് പ്രതിഷേധ മാർഗമായി ഹർത്താലിനെയാണ് സമരക്കാർ കൂട്ടുപിടിച്ചത്. ബന്ദും ഹർത്താലും ഫലത്തിൽ ഒന്നാകുന്ന കാഴ്ചയാണ് കേരളം പിന്നീടു കണ്ടത്.
ഹർത്താലിന് ഏഴു ദിവസം മുന്പു നോട്ടീസ് നൽകണമെന്നു 2019 ൽ ഹൈക്കോടതി വിധി ഉണ്ടായിട്ടുണ്ട്. ഇന്നലത്തെ ഹർത്താലിന്റെ കാര്യത്തിൽ അതു പാലിക്കപ്പെട്ടില്ലെന്നു ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.