റബർ വിലസ്ഥിരതാ പദ്ധതി മുൻകാല പ്രാബല്യത്തോടെ പുനരാരംഭിച്ചു. റബർ കിലോഗ്രാമിന് 170 രൂപ ഉറപ്പാക്കുന്ന എട്ടാം ഘട്ട പദ്ധതി ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുനരാരംഭിച്ചത്. അടുത്ത വർഷം ജൂണ്‍വരെ കാലാവധിയുണ്ടാകും.
നിലവിലുണ്ടായിരുന്ന പദ്ധതിയുടെ ഏഴാം ഘട്ടം ജൂണ്‍ 30നു അവസാനിച്ചിരുന്നു. വിപണിവിലയിൽ നിന്നുള്ള വ്യത്യാസം കർഷരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടു നൽകും. ബില്ലുകൾ അപ് ലോഡ് ചെയ്യാനുള്ള വെബ്സൈറ്റും പ്രവർത്തിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. പുതുതായി പദ്ധതിയിൽ ചേരാനും കർഷകർക്ക് സൗകര്യമുണ്ട്.
നവംബർ 30 വരെ പുതിയ അംഗങ്ങൾക്കു രജിസ്റ്റർ ചെയ്യാം. നിലവിൽ അംഗങ്ങളായവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. പുതുതായി രജിസ്റ്റർ ചെയ്തവർ തിരിച്ചറിയൽ രേഖകളിൽ ഒന്നുകൂടി അപ്ലോഡ് ചെയ്യണം. ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഒന്നു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.