കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുജനാരോഗ്യ ഓർഡിനൻസ് പുനർ വിജ്ഞാപനം ചെയ്യാൻ മന്ത്രിസഭാ തീരുമാനം. കോവിഡ് സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർക്കശമാക്കിയിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓർഡിനൻസ് വീണ്ടുമിറക്കാൻ തീരുമാനിച്ചത്.
ഓർഡിനൻസ് നിലവിലില്ലാത്ത സാഹചര്യത്തിൽ പോലീസ് ഇപ്പോൾ പരിശോധനയും നടത്തുന്നില്ല. പൊതുജനാരോഗ്യ ഓർഡിനൻസിനു പകരമുള്ള ബിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഭയിൽ കൊണ്ടുവരികയും പിന്നീട് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു.
പൊതുജനാഭിപ്രായം തേടുന്നത് അടക്കമുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി സെലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ഫലത്തിൽ സംസ്ഥാനത്ത് പൊതുജനാരോഗ്യനിയമം ഇല്ലാത്ത സ്ഥിതിയാണ്. ഓർഡിനൻസ് പുനർവിളംബരം ചെയ്യാനായി നേരത്തെ ഗവർണർക്ക് സമർപ്പിച്ചിരുന്നതാണ്. ഗവർണർ സർക്കാരിനോട് ഇടഞ്ഞതിനെത്തുടർന്ന് ഒപ്പിടാതെ തിരിച്ചയച്ച ഓർഡിനൻസുകളുടെ കൂട്ടത്തിൽ പൊതുജനാരോഗ്യ ഓർഡിനൻസും ഉൾപ്പെട്ടിരുന്നതിനാലാണ് വീണ്ടും ഇതു രാജ്ഭവന് സമർപ്പിക്കാൻ തീരുമാനിച്ചത്.
പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്. കോവിഡ് അടക്കമുള്ള പകർച്ചവ്യാധികളും പുതുതായുണ്ടാകുന്ന പകർച്ചവ്യാധികൾ പടരാതിരിക്കാനായി പ്രാദേശിക ലോക്ഡൗണ്, രോഗബാധിതരെ മാറ്റിപാർപ്പിക്കൽ അടക്കം എല്ലാ നിയന്ത്രണ നടപടികളും കൈക്കൊള്ളാനുള്ള നിയമപിൻബലമാണ് ഇതിലൂടെ കൈവരുക.
നിയമലംഘകരിൽനിന്ന് പിഴ ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ ഏകീകരിച്ചാണ് സംസ്ഥാനമെന്പാടും ബാധകമാകുന്നതരത്തിൽ പൊതുജനാരോഗ്യ നിയമം കൊണ്ടുവന്നത്.