പത്തനംതിട്ട കലഞ്ഞൂരില്‍ ഭർത്താവ് വെട്ടിമാറ്റിയ യുവതിയുടെ കൈകൾ തുന്നിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ഏലക്കുളം സ്വദേശി സന്തോഷുമായി കൂടൽ പൊലീസ് തെളിവെടുപ്പ് നടത്തി.
വിദ്യക്കെതിരെ നടന്നത് ആസൂത്രിത വധശ്രമമെന്നും അക്രമം അഞ്ച് വയസ്സുകാരനായ മകന്‍റെ മുന്നിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷ് സംശയരോഗിയാണെന്നും മുന്‍പും വിദ്യയെ ക്രൂരമായ രീതിയില്‍ ആക്രമിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിദ്യയുടെ സന്തോഷും ഏറെനാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. അടുക്കള വഴി വീടിന്റെ അകത്ത് കടന്ന സന്തോഷ്, വടിവാൾ ഉപയോഗിച്ച് വിദ്യയെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും മുറിച്ചു മാറ്റി.
ആക്രമണം തടയുന്നതിനിടയിൽ വിദ്യയുടെ അച്ഛൻ വിജയനും പരുക്കേറ്റു. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഉടൻതന്നെ വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.