ഇരിട്ടി: തലശേരി-വളവുപാറ റോഡിൽ കീഴൂർകുന്നിൽ വൻ ഭൂമിനികത്തൽ. റോഡിൽനിന്ന് മുപ്പതോളം മീറ്റർ താഴ്ചയുളള കുഴി മണ്ണിട്ടുനികത്തി റോഡിന് സമാന്തരമാക്കുന്ന പ്രവ്യത്തി തുടങ്ങിയിട്ട് മാസങ്ങളായിട്ടും റവന്യു അധികൃതരോ നഗരഭരണകൂടമോ ഇത് കണ്ടതായി പോലും നടിക്കുന്നില്ല. കീഴൂർ കാമിയോട് പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടിലേക്കുള്ള നിരുറവകൾ ഇല്ലാതാക്കുന്ന രീതിയിൽ കൂറ്റൻ തെങ്ങിന്റെ ഉയരത്തോളമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നത്.
റോഡിന്റെ നിരപ്പിൽ കെട്ടിടം പണിയുക എന്ന ഉദ്ദേശത്തോടെയുള്ള മണ്ണിടൽ ഭൂമിയുടെ സ്വാഭാവിക ഘടനതന്നെ മാറ്റി മറിക്കുന്ന രീതിയിലുള്ള വൻ പരിസ്ഥിതി ആഘാതമാണ് ഉണ്ടാക്കുന്നത്. മൂന്ന് വർഷം മുമ്പ് സമീപത്തുതന്നെയുള്ള വൻ കുഴി നികത്തി സ്വകാര്യവ്യക്തി വൻ കെട്ടിടസമുച്ചയം നിർമിച്ചിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മേഖലയാകെ നികത്തിയെടുക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നത്.
ഇത്രയും പൊക്കത്തിൽ മണ്ണിട്ട് ഉയർത്താനുള്ള മണ്ണ് കൊണ്ടുവരുന്നത് തന്നെ ദൂരൂഹമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് മണ്ണുമായി ലോറികൾ എത്തുന്നത്. സർക്കാർ ഓഫീസുകൾക്ക് അവധിയുള്ള ദിവസങ്ങളിലും വ്യാപകമായി നികത്തുന്നുണ്ട്. കുന്നുകൾ ഇടിച്ച് നിരപ്പാക്കുന്നതിനും കുഴികളും ചതുപ്പു നിലങ്ങളും നികത്തിയെടുക്കുന്നതിനും മലയോര മേഖലയിൽ മാഫിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇടിച്ചു നിരപ്പാക്കേണ്ടതോ, നിരപ്പാക്കിയെടുക്കേണ്ടതോ ആയ ഭൂമിയുടെ ഉടമയും ഇടനിലക്കാരായ മണ്ണ് മാഫിയയും ചേർന്നാണ് കരാർ ഉണ്ടാക്കുന്നത്. ഭൂമിയുടെ വിസ്തൃതി കണക്കാക്കിയാണ് കരാർ ഉറപ്പിക്കുന്നത്.
സ്ഥലം ഉടമയുടെ അനുമതിയും കരാറുമായാൽ മറ്റെല്ലാ കര്യങ്ങളും ഇടനിലക്കാർ ചെയ്തു തീർക്കും. പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും ജിയോളജി വകുപ്പിൽ നിന്നും പോലീസിൽ നിന്നും അനുകൂലമായ സഹായങ്ങളും ഇവർ പ്രയോജനപ്പെടുത്തും. വിവിധ വകുപ്പുകളിൽ കൊടുക്കേണ്ട മാമൂലും കണക്കാക്കിയാണ് കരാർ ഉറപ്പിക്കുന്നത്. വീടെടുക്കാൻ എന്ന പേരിലോ മറ്റോ ലഭിക്കുന്ന നികത്താനും ഇടിക്കാനുമുള്ള പെർമിറ്റ് വ്യാപകമായി ദുരുപയോഗം ചെയ്താണ് നൂറുകണക്കിന് ലോഡ് മണ്ണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.