ആലപ്പുഴ: സാമൂഹികാകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമുള്ള ഓണാഘോഷം കോവിഡ് വീണ്ടും വ്യാപകമാക്കി. ഓണംകഴിഞ്ഞതോടെ കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ ഇരട്ടിയായി. പ്രതിദിനരോഗികൾ 124 വരെയായി ഉയർന്നു. ഓണത്തിനുമുൻപ് അറുപതിൽ താഴെയെത്തിയിരുന്നു. ഓണക്കാലത്തുമാത്രം ജില്ലയിൽ രണ്ടുമരണവുമുണ്ടായി.
കോവിഡ് നിയന്ത്രണവിധേയമായിരുന്നെങ്കിലും മുഖാവരണവും സാനിറ്റൈസറും ആറുമാസത്തേക്കുകൂടി നീട്ടി സർക്കാർ ഓഗസ്റ്റ് ആദ്യവാരം ഉത്തരവിറക്കിയിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങൾ, ബസുകൾ, ഓണാഘോഷപരിപാടികൾ നടന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുഖാവരണം ധരിക്കാൻ ഭൂരിഭാഗംപേരും തയ്യാറായില്ല. തീയേറ്ററുകളിൽ മുഖാവരണം വെക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.
ഓണത്തിനു വ്യാപാരസ്ഥാപനങ്ങളിലും വൻതിരക്കായിരുന്നു. ചിലയിടങ്ങളിൽ സാനിറ്റൈസർ പോലുമില്ലായിരുന്നു. സാനിറ്റൈസറുണ്ടായിരുന്ന ഇടങ്ങളിൽ ഉപഭോക്താക്കൾ അതുപയോഗിക്കാനും തയ്യാറായില്ല.
ആറുമാസത്തേക്കു മുഖാവരണം നിർബന്ധമാക്കിയെങ്കിലും പരിശോധനകൾ നടത്താൻ ടീമിനെ നിയോഗിച്ചിരുന്നില്ല. നടപടിയില്ലാതായതോടെ ആളുകൾ മുഖാവരണം ധരിക്കാൻ മടിച്ചു. കോവിഡ് പൂർണമായും ഇല്ലാതായെന്ന മട്ടിലാണ് ആളുകളുടെ പെരുമാറ്റം.കൂടുതൽ പരിശോധനകൾ നടത്തിയാൽ രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കും.ജില്ലയിലിതുവരെ 4.09 ലക്ഷം പേർക്കാണ് കോവിഡ് പിടിപെട്ടത്. 5269 മരണവുമുണ്ടായി.
പനിബാധിതരും ആയിരം കടന്നു
പനിബാധിതരുടെ എണ്ണവും ജില്ലയിൽ ഓണത്തിനുശേഷം കുതിച്ചുയർന്നു.
കഴിഞ്ഞ ഏതാനുംദിവസങ്ങളായി പനിക്ക് ആശുപത്രികളിൽ ചികിത്സതേടിയെത്തിയവർ ആയിരത്തിനുമുകളിലാണ്. ഓണത്തിനുമുമ്പ് ഇത് 500-ൽ താഴെയായിരുന്നു.