24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനയുടെ 5 തോക്കുകൾ കസ്റ്റഡിയിലെടുത്തു.*
Kerala

മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനയുടെ 5 തോക്കുകൾ കസ്റ്റഡിയിലെടുത്തു.*


കൊച്ചി ∙ മൽസ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന മൽസ്യത്തൊഴിലാളിയുടെ ചെവിയിൽ വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ അഞ്ചു തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. നാവികസേനയുടെ തോക്കിൽ നിന്നല്ല വെടിയേറ്റത് എന്നു നാവികസേനാ വൃത്തങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് പൊലീസ് നടപടി. തോക്കുകൾ വിട്ടു നൽകില്ലെന്ന് നേവി ആദ്യം നിലപാടെടുത്തെങ്കിലും പൊലീസ് ആവശ്യത്തിൽ ഉറച്ചു നിന്നതോടെയാണ് തോക്കുകൾ വിട്ടു നൽകിയിരിക്കുന്നത്. അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്നാണ് നേവി അറിയിച്ചിരിക്കുന്നത്.സാങ്കേതിക തടസമുള്ളതിനാൽ തോക്കുകൾ പരിശോധനയ്ക്കു വിട്ടു നൽകാനാവില്ലെന്നു തുടക്കത്തിൽ നേവി നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണത്തോടു സേന സഹകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി തോക്കുകൾ പരിശോധനയ്ക്കു വിട്ടു നിൽകുകയായിരുന്നു. ഇവയുടെ ബാലിസ്റ്റിക് പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ സേനയുടെ പരിശീലന കേന്ദ്രത്തിൽ നിന്നുള്ള തോക്കിൽ നിന്നാണോ വെടിയേറ്റത് എന്ന് ഉറപ്പിക്കാനാകൂ.

നാവികസേനാ കേന്ദ്രത്തിൽ ഐഎൻഎസ് ദ്രോണാചാര്യയുടെ പരിസരത്തു നിന്നാണ് വെടിയേറ്റത് എന്നാണ് മൽസ്യത്തൊഴിലാളികൾ അറിയിച്ചത്. അതുകൊണ്ടു തന്നെ പരിശീലനത്തിനിടെ വെടിയേറ്റതാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അന്നേ ദിവസം ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശീലനം നടന്നതിന്റെ തെളിവുകൾ പൊലീസ് കണ്ടെടുത്തിരുന്നു. നാവികസേന ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകളിലെ ബുള്ളറ്റാണ് ലഭിച്ചതെന്നു ബാലിസ്റ്റിക് വിദഗ്ധർ പൊലീസിനെ അറിയിച്ചിരുന്നു. വെടിയേറ്റ വിവരം പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽതന്നെ നാവികസേനയുടെ തോക്കിൽ നിന്നല്ല വെടിവയ്പുണ്ടായതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കിയിരുന്നു. നാവികസേന ഉപയോഗിക്കുന്ന തോക്കിലെ ഉണ്ടയല്ല കണ്ടെത്തിയത് എന്നും വ്യക്തമാക്കി. മറ്റേതെങ്കിലും കപ്പലിൽ നിന്നാകാം വെടിയേറ്റത് എന്ന സാധ്യത സേന ഉയർത്തിയതോടെ ഇക്കാര്യത്തിൽ തീര സംരക്ഷണ സേനയിൽ നിന്നു പൊലീസ് വിവരം ശേഖരിച്ചിരുന്നു. ഈ സമയം ഇതുവഴി കപ്പലുകൾ കടന്നു പോയിട്ടില്ല എന്നു വ്യക്തമയാതോടെ നാവികസേനയുടെ തോക്കിൽ നിന്നാകാം വെടിവയ്പുണ്ടായത് എന്ന നിഗമനത്തിൽ അന്വേഷണ സംഘം ഉറച്ചു നിൽക്കുകയായിരുന്നു.

തൊഴിലാളിക്കു വെടിയേറ്റ ദിവസം ഇതേ മൽസ്യബന്ധന ബോട്ട് എവിടെയെല്ലാം പോയി എന്നറിയുന്നതിനായി അവരുടെ ജിപിഎസ് വിവരങ്ങൾ കൈമാറണം എന്നു നേവി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അന്വേഷണത്തോട് നേവി സഹകരിക്കുന്നില്ല എന്ന രീതിയിൽ പുറത്തു വന്ന വാർത്തകൾ നേവി നിഷേധിച്ചിട്ടുണ്ട്. ഇതുവരെ പൊലീസ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും തോക്കു വിട്ടു നൽകാൻ വൈകിയത് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു എന്നും പ്രതിരോധ വക്താവ് അതുൽപിള്ള പ്രതികരിച്ചു. മൽസ്യത്തൊഴിലാളിക്കു വെടിയേറ്റപ്പോൾ കണ്ടെത്തിയ ഉണ്ടയും ഇവർ പറയുന്ന ദൂരവും പരിഗണിച്ചാൽ ഐഎൻഎസ് ദ്രോണാചാര്യയിൽ നിന്നു വെടിയേറ്റതാകാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് നേവി വ്യക്തമാക്കുന്നത്.

Related posts

ഹരിത കർമ സേനയും 50 രൂപയും..വസ്തുത എന്താണ്

Aswathi Kottiyoor

ജ​സ്റ്റി​ന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി

Aswathi Kottiyoor

സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox