നിലമ്പൂർ : മാരക ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ എക്സൈസ് അധികൃതർ പിടികൂടി. മഞ്ചേരി കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പിൽ വീട്ടിൽ അസ്‌ലമുദ്ദീൻ (31), ഭാര്യ ഷിഫ്‌ന (27), കാവനൂർ അത്താണിക്കൽ മുഹമ്മദ് സാദത്ത് (29), വഴിക്കടവ് നരിക്കോട്ടുമ്മൽ വീട്ടിൽ കമറുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഐ.ബി.യും നിലമ്പൂർ, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്‌പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ വെച്ചാണ് 75 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്.
മൂന്നു വാഹനങ്ങളിലായാണ് 75 ഗ്രാം എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ യാത്രചെയ്തിരുന്നത്. കുടുംബസമേതം ബെംഗളൂരുവിൽ പോയി എം.ഡി.എം.എ. വാങ്ങി മൂന്നു വാഹനങ്ങളിലായി വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റെയ്ഞ്ച് ഇൻസ്‌പെക്ടർ സി. സന്തോഷ് അറസ്റ്റുചെയ്തത്.
എക്സൈസ് ക്രൈംബ്രാഞ്ച് സി.ഐ. ആർ.എൽ. ബൈജു, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ.ബി. ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പി.ഒ. ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ്, അരുൺകുമാർ, തൃശ്ശൂർ ഐ.ബി. ഇൻസ്‌പെക്ടർ മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, പ്രശാന്ത്, അശോക് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്തുന്ന സംഘത്തെ പിടികൂടാനായത്.എം.ഡി.എം.എ. കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ജീപ്പ്, മോട്ടോർബൈക്ക്, സ്‌കൂട്ടർ മുതലായ വാഹനങ്ങളും തൊണ്ടിപ്പണമായി 1550 രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി.