സംസ്ഥാനത്ത് തെരുവ് നായ ശല്യം നേരിടാൻ മാസീവ് വാക്സിനേഷൻ പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. സർക്കാറിന്‍റെ നേതൃത്വത്തിൽ ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കുകയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെരുവ്നായ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ മാസീവ് വാക്സിനേഷൻ നടപ്പിലാക്കും. കുത്തിവയ്പ്പ് വഴി വാക്സിൻ നൽകുന്നതിനൊപ്പം ഭക്ഷണത്തിലും മറ്റും കലർത്തി ഓറൽ വാക്സിനേഷൻ നൽകുന്നതും ആലോചിക്കും.
മനുഷ്യർക്കും മൃഗങ്ങൾക്കും കടിയേറ്റതിന്‍റെ അടിസ്ഥാനത്തിൽ തെരുവ് നായ്ക്കളുടെ ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് കൂടുതൽ ഊർജിതമാക്കും. വാക്സിനേഷൻ ചെയ്ത നായ്ക്കളെ തിരിച്ചറിയുന്നതിന് പെയിന്‍റിംഗ് ഉൾപ്പെടെ സംവിധാനങ്ങൾ ആവിഷ്കരിക്കും.
തെരുവ് നായ്ക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടർ ആരംഭിക്കുവാനും തീരുമാനമായി. മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതാണ് തെരുവ് നായ ശല്യം വർധിക്കാൻ പ്രധാന കാരണം. ഇത് ഒഴിവാക്കാൻ മാലിന്യനീക്കം കൂടുതൽ ശക്തമാക്കും. ഇതിനായി ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം വിളിച്ച് പദ്ധതികൾ ആവിഷ്കരിക്കും.
മാലിന്യങ്ങൾ നീക്കാൻ ജനകീയ ഇടപെടൽ ആവശ്യമാണ്. ഇതിനായി കല്യണമണ്ഡപ ഉടമകൾ, മാംസ മത്സ്യ വ്യാപാരികൾ തുടങ്ങിയവരുടെ യോഗം വിളിക്കും. കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധ സേനയെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ ശക്തമാക്കും. പേ പിടിച്ച തെരുവ്നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയുടെ അനുമതി തേടും. അക്രമകാരികളായ നായ്ക്കളെ കൊല്ലാനും സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.