ഓണം വിപണിയിൽ തിളങ്ങി പൈനാപ്പിൾ. പൈനാപ്പിൾ വില റെക്കോർഡ‍് വിലയിലേക്കാണു കുതിക്കുന്നത്. ഇന്നലെ പൈനാപ്പിളിന് പഴുത്തതിന് 60 രൂപയായി. വില ഇനിയും വർധിക്കുമെന്നാണു സൂചന. പച്ചയ്ക്ക് 56–58 രൂപയായി വർധിച്ചു. ഇടിഞ്ഞു താഴ്ന്ന പൈനാപ്പിൾ വില കുതിച്ചു കയറുന്നതിന്റെ ആശ്വാസത്തിലാണ് കർഷകർ. ഉൽപാദനത്തിൽ ഉണ്ടായ വലിയ കുറവും ഓണം വിപണിയിലെ വൻ ഡിമാൻഡുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പൈനാപ്പിൾ വലിയ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനയ്ക്കു കാരണമായി. മാസങ്ങൾക്കു മുൻപ് 7 രൂപയിൽ താഴെ വരെ എത്തിയ പൈനാപ്പിൾ വില കുതിച്ചുയർന്നതോടെ കട ബാധ്യതയിലായ കർഷകർ ആശ്വാസത്തിലാണ്. പൈനാപ്പിൾ വില കുത്തനെ താഴേക്കു പതിച്ചതോടെ കർഷകർ ആത്മഹത്യ ചെയ്യുന്ന സ്ഥിതി വരെ എത്തിയിരുന്നു.
ഇതേ തുടർന്നു വലിയൊരു വിഭാഗം കർഷകരും പൈനാപ്പിൾ കൃഷിയിൽ നിന്നു പിന്മാറുകയും പൈനാപ്പിൾ കൃഷിയുടെ അളവു കുറയുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടർന്നു പൈനാപ്പിൾ വിളവെടുക്കാതെ നശിച്ച അവസ്ഥയും ഉണ്ടായി. ഇതേ തുടർന്നു വിപണിയിലേക്കു പൈനാപ്പിൾ എത്തുന്നത് കുറഞ്ഞു. ഓണക്കാലത്ത് ആവശ്യത്തിനു പൈനാപ്പിൾ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലേക്ക് എത്താത്ത സ്ഥിതിയുണ്ട്. ഇതാണു വില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നു പൈനാപ്പിൾ വ്യാപാരികൾ പറയുന്നു.