കണ്ണൂര്‍: പൂക്കളമില്ലാതെ മലയാളികൾക്ക് ഓണാഘോഷമില്ല. അത്തം തുടങ്ങിയാൽ പിന്നെ തിരുവോണം വരെ വീടിന്റെ മുന്നിൽ പൂക്കളം തീർത്താണ് ഓരോ മലയാളിയും ഓണത്തപ്പനെ വരവേൽക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഓണത്തെ വരവേല്ക്കാല് പൂ വിപണി ഉണര്‍ന്നു കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം 550 കേന്ദ്രങ്ങളിൽ ഈ വർഷം നട്ട പൂകൃഷി മികച്ച വിജയമാണ് നേടിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും വലിയ വിളവെടുപ്പ് നടന്നത് ഇത്തവണ മാത്രമാണ്. പ്രതികൂല കാലാവസ്ഥ, വിത്ത് ലഭ്യത കുറവ് തുടങ്ങിയ പല കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി വേണ്ടത്ര വിജയിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ ജില്ലയിലെ പൂ കര്‍ഷകരുടെ പാടത്തില്‍ വലിയ പൂ വിപ്ലവം തന്നെയുണ്ടായി. അത്തം മുതൽ തന്നെ പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്.
പൂകൃഷിയുടെ ജില്ലാതല വിളവെടുപ്പ് കഴിഞ്ഞാഴ്ച മുന്‍ എംപി പി.കെ.ശ്രീമതി നിര്‍വഹിച്ചിരുന്നു. അയല്‍സംസ്ഥാനത്ത് നിന്നുള്ള പൂക്കളെ ആശ്രയിക്കുന്നതിന് പകരം ജില്ലയില്‍ തന്നെ പൂകൃഷി നടത്തി ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ ഒട്ടുമിക്ക കര്‍ഷകരും തങ്ങളുടെ പച്ചക്കറി പാടത്ത് പൂകൃഷി ചെയ്തിരുന്നു. ഇത്തവണ 1.37 ലക്ഷം ചെണ്ടുമല്ലി തൈകളാണ് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വിതരണം ചെയതത്. ഒരു ചെടിയില്‍ നിന്ന് ശരാശരി ഒന്നര കിലോ പൂക്കള്‍ ലഭിക്കും. ആകെ 200 ടണ്‍ പൂക്കള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത് ലക്ഷം രൂപ ചെലവില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 50 ഹെക്ടര്‍ സ്ഥലത്താണ് പൂകൃഷി ചെയ്തത്.
വിൽപന
പ്രാദേശികതലത്തിൽ
വിളവെടുക്കുന്ന പൂക്കൾ പ്രദേശിക തലത്തിലാണ് വിൽക്കുന്നത്. പൂ വിപണിയിലെ വില തന്നെയാണ് ഈടാക്കുന്നത്. മുൻ കൂട്ടി ബുക്ക് ചെയ്യുന്ന കുടുംബശ്രീ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവക്ക് പൂ നേരിട്ടെത്തിക്കും. ബാക്കി വരുന്ന പൂക്കൾ പഞ്ചായത്ത് തലത്തിൽ സ്റ്റാളുകളിട്ട് വിൽപന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
മിക്ക സ്ഥലങ്ങളിലും ഓണാഘോഷ പരിപാടികൾ തുടങ്ങിയതോടെ വിവിധ പഞ്ചായത്തുകളിൽ പൂക്കൾക്ക് വൻ ഡിമാൻഡാണെന്നും ജില്ലാ തലത്തിൽ പൂക്കൾ കിട്ടാനില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
പ്രതീക്ഷയോടെ
വ്യാപാരികൾ
അത്തം തുടങ്ങിയത് മുതല്‍ പൂവിപണിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൂകച്ചവടക്കാര്‍. ചെണ്ടുമല്ലി, അരളി, റോസ്, സൂര്യകാന്തി, ജമന്തി തുടങ്ങിയ പൂക്കൾ വഴിയോരത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്രധാനമായും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ചിക്ക് ബല്ലാപൂര്‍, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ കേരളത്തിലേക്കെത്തുന്നത്.
കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധിയും പ്രതികൂലമായ കാലവസ്ഥയും കാരണം ഇവിടങ്ങളിലെ കര്‍ഷകര്‍ പലരും പൂ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചതുപോലെയുള്ള പൂക്കള്‍ ഇത്തവണയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ണാടകയില്‍ പൂ വാങ്ങിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള ലോറികള്‍ ദിവസങ്ങളായി ക്യൂവില്‍ നില്‍ക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. രണ്ട് ദിവസങ്ങളിലായി സ്കൂളുകളിലും കോളേജിലും ഓണാഘോഷം നടക്കുന്നതിനാൽ ഈ രണ്ട് ദിവസം മോശമില്ലാത്ത കച്ചവടം നടന്നെന്നും വ്യാപാരികള്‍ പറയുന്നു.
പൂക്കൾക്ക് തീവില
കഴിഞ്ഞ തവണത്തേത് പോലെ തന്നെ പൂക്കള്‍ക്ക് വില സ്വല്പം കൂടുതലാണ്. മാത്രമല്ല, പൂക്കള്‍ക്ക് വലിയ ക്ഷാമവും നേരിടുന്നുണ്ട്. കര്‍ണാടയില്‍ ഇപ്പോള്‍ വിനായക ചതുർഥി ആഘോഷം നടക്കുന്നത് കൊണ്ട് തന്നെ അവിടെ പൂക്കള്‍ക്ക് ഡിമാന്റേറെയാണ്. കേരളത്തിലേക്ക് കയറ്റി അയക്കുമ്പോള്‍ വില വീണ്ടും വര്‍ധിക്കും. നിലവില്‍ പൂവിപണിയില്‍ 20 രൂപ മുതല്‍ 600 രൂപ വരെയാണ് വില.
ഒരു കിലോ നിരക്കില്‍ ചെണ്ടുമല്ലി മഞ്ഞ-150-200, ചെണ്ടുമല്ലി ഓറഞ്ച്-160-200, അരളിപ്പൂ റോസ്-500, വെള്ള ജമന്തി-400, പിങ്ക് ജമന്തി-500, റോസ്-300, ജബിള്‍ ഷേഡ് റോസ്-500, വാടാമല്ലി-200 എന്നിങ്ങനെയാണ് വില. പൂക്കള്‍ കുറവായിനാല് വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനാണ് സാധ്യത.