ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 9.30ന് കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ സമര്‍പ്പണ ചടങ്ങ്.
ഒമ്പതരയോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി പ്രധാനമന്ത്രിയെ സ്വീകരിച്ചശേഷം വിക്രാന്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മീഷനിംഗ് വാറന്റ് വായിക്കും. തുടര്‍ന്ന് കപ്പലിലേക്ക് പ്രവേശിക്കുന്ന പ്രധാനമന്ത്രി മുന്‍വശത്തെ ഡെക്കില്‍ ദേശീയ പതാക ഉയര്‍ത്തും. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും അനാഛാദനം ചെയ്യും.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ യുദ്ധക്കപ്പലിന് 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി രൂപയാണ്.
കമ്മീഷന് ചെയ്തശേഷം കപ്പലിന്റെ ക്രൂ ചുമതലയേല്‍ക്കും. കമ്മഡോര്‍ വിദ്യാധര്‍ ഹര്കെയാണ് നിലവില്‍ കപ്പലിന്റെ ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്. അന്തിമഘട്ട പരീക്ഷണങ്ങള്‍ക്കായി വിക്രാന്ത് ഗോവയിലെ ഐഎന്‍എസ് ഹാന്‍സ നേവല്‍ എയര്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകും. അടുത്തവര്‍ഷം നവംബറോടെ വിക്രാന്ത് പൂര്‍ണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനാകും.
2005 ഏപ്രിലിലാണ് കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 2013 ഓഗസ്റ്റില്‍ നീറ്റിലിറക്കിയ കപ്പലിന്റെ ബേസിന് ട്രയല്‍ ആരംഭിച്ചത് 2020 നവംബറിലാണ്. 2021 ഓഗസ്റ്റില്‍ സമുദ്രപരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് അവസാന സമുദ്രപരീക്ഷണം നടത്തിയത്. തുടര്‍ന്ന് ജൂലൈ 28ന് നാവികസേനയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.