നാട് കാക്കാൻ രാപകലില്ലാതെ ഓടിനടക്കുന്ന കൂത്തുപറമ്പിലെ പോലീസുകാർക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ കിടപ്പാടം അന്വേഷിച്ചുനടക്കേണ്ട സ്ഥിതിയാണ്. പോലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനായി നിർമിച്ച ക്വാർട്ടേഴ്സുകൾ ഉപയോഗശൂന്യമായതോടെയാണിത്.
തകർന്ന ക്വാർട്ടേഴ്സുകളുടെ പുനർനിർമാണം നടക്കാത്തതിനാൽ താമസസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് നിയമപാലകർ.
40 വർഷം മുൻപ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനോട് അനുബന്ധിച്ച് നിർമിച്ച ക്വാർട്ടേഴ്സുകളാണ് പൊട്ടിപ്പൊളിഞ്ഞ് കാടു കയറിയ നിലയിൽ ഉപയോഗശൂന്യമായി മാറിയത്.
അഞ്ച് ക്വാർട്ടേഴ്സുകൾ കാലപ്പഴക്കത്താൽ പൂർണമായും തകർന്നു. അവശേഷിക്കുന്ന പഴയ ക്വാർട്ടേഴ്സുകൾ തകർച്ചാഭീഷണിയിലുമാണ്. കൂത്തുപറമ്പ് സർക്കിൾ പരിധിയിലെ പോലീസുകാർക്ക് താമസിക്കുന്നതിന് വേണ്ടിയാണ് മുൻസിഫ് കോടതിക്കും സബ് ട്രഷറിക്കും സമീപത്തായി ക്വാർട്ടേഴ്സുകൾ സ്ഥാപിച്ചത്. പഴയരീതിയിൽ ഓട് പാകിയായിരുന്നു കെട്ടിടത്തിന്റെ നിർമാണം.
എന്നാൽ, കാലാനുസൃതമായി നവീകരിക്കാനുള്ള നടപടികൾ ഇല്ലാതായതോടെ കെട്ടിടം പൂർണമായും നശിക്കുന്ന സ്ഥിതിയാണിപ്പോൾ. ആൾത്താമസം ഇല്ലാതായതോടെ ക്വാർട്ടേഴ്സ് പരിസരം കാടുമൂടിയ നിലയിലാണ്. നിയമപാലകരുടെ ആവാസകേന്ദ്രം സമൂഹവിരുദ്ധർ കൈയേറുന്ന സ്ഥിതിയുണ്ട്
തകർന്ന ക്വാർട്ടേഴ്സുകൾ പുനർനിർമിക്കാനുള്ള ആലോചനകൾ ഭരണതലത്തിൽ ഉണ്ടായെങ്കിലും നടപടികൾ ഒന്നുമായില്ല. പോലീസ് സ്റ്റേഷനോട് അനുബന്ധിച്ച് ആധുനികസൗകര്യങ്ങളോടെയുള്ള ക്വാർട്ടേഴ്സുകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.