തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങള്‍ സംഭവിച്ചതില്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ തിരുത്തലുമായി മുഖ്യമന്ത്രി. വാകിസിനുകളുടെ ഗുണനിലവാരത്തെ കുറിച്ച് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി തിരുത്തിയത്. മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു.
വാക്‌സിന്‍ ഉപയോഗിച്ചിട്ടും എങ്ങനെ മരണം സംഭവിച്ചു എന്ന് മന്ത്രി വിശദീകരിച്ചു. പക്ഷേ സമൂഹത്തില്‍ പേവിഷബാധ മരണം ഉണ്ടായപ്പോള്‍ ആശങ്കയുണ്ട്. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായമാണ്. എന്നിരുന്നാലും ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വാക്‌സിനെ കുറിച്ച് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വാക്‌സിനുകള്‍ ലഭ്യമാക്കുന്നത്. രണ്ട് തവണ ഇന്‍ഹൗസ് പരിശോധന നടത്തിയാണ് ഇതിന്റെ ഗുണനിലവാരം ഉറപ്പിക്കുന്നത്. സംഭരണത്തിലും വിതരണത്തിലും കൃത്യമായി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
മരണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ലഭിക്കും. 2025ഓടെ കേരളത്തില്‍ ഒരു പേവിഷബാധയേറ്റുള്ള മരണവുമുണ്ടാകരുതെന്ന യജ്ഞത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാകിസിന്‍ വിതരണത്തിലുണ്ടാകുന്ന കാലതാമസം, അവയുടെ ഗുണനിലവാരം എന്നിവ ഉറപ്പാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതും ഈ പശ്ചാത്തലത്തിലാണെന്നും സതീശന്‍ പറഞ്ഞു.