സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് മുഖേന കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 27 വരെ 2111 പേർക്ക് ചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്ക് 5.62 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 74.95 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു.
മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികൾക്കായി കലക്ടറേറ്റിൽ ഓറിയൻറൽ ഇൻഷൂറൻസ് കമ്പനിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് നടത്തി. ഉച്ചക്ക് നടന്ന സെഷൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും രാവിലത്തെ സെഷൻ എഡിഎം കെ കെ ദിവാകരനും ഉദ്ഘാടനം ചെയ്തു. സീനിയർ ഫിനാൻസ് ഓഫീസർ കെ സതീശൻ, ഓറിയൻറൽ ഇൻഷ്വറൻസ് ഡിവിഷനൽ മാനേജർ സാജൻ, ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ നിവേദ് ആർ മോഹൻ എന്നിവർ സംസാരിച്ചു. ക്ലെയിം തീർപ്പാക്കാനുള്ള മൂന്നാം കക്ഷി കരാർ ഏജൻസി വിഡാൽ ഹെൽത്ത് കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അരുൺരാജ്, ഡോ. കൃഷ്ണരാജ്, ഡോ. ശ്രീരാഗ് എന്നിവർ പരിശീലനം നൽകി. മെഡിസെപ്പിൽ ഉൾപ്പെട്ട ജില്ലയിലെ സ്വകാര്യ, സഹകരണ ആശുപത്രികൾക്ക് പുറമെ സർക്കാർ മേഖലയിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിയാരം, കണ്ണൂർ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, ഇകെ നായനാർ സ്മാരക ഗവ. അമ്മയും കുഞ്ഞും ആശുപത്രി, മലബാർ കാൻസർ സെൻറർ, ആർടിസി ഹോസ്പിറ്റൽ സിആർപിഎഫ് എന്നിവയിൽ മെഡിസെപ്പ് കൈകാര്യം ചെയ്യുന്ന ജീവനക്കാർ പങ്കെടുത്തു.