കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ഡോക്ടർമാരുടെ തസ്‌തിക സൃഷ്ടിക്കുന്നത് സർക്കാർ പരിഗണനയിൽ. കാർഡിയോളജി, നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് ആറ് ഡോക്ടർമാരുടെ തസ്‌തിക പുതുതായി സൃഷ്‌ടിക്കുന്നത്. നിയമസഭയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ നൽകിയ സബ്‌മിഷനുള്ള മറുപടിയായാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഡിയോളജി കൺസൽട്ടന്റ് – രണ്ട്, നെഫ്രോളജി കൺസൽട്ടന്റ് – ഒന്ന്, ന്യൂറോളജി കൺസൽട്ടന്റ് – ഒന്ന്, കാത്ത്‌ലാബ് അസിസ്‌റ്റന്റ് സർജൻ – ഒന്ന്, നെഫ്രോളജി അസിസ്‌റ്റന്റ് സർജൻ – ഒന്ന് എന്നിങ്ങനെയാണ് തസ്‌തികകൾ അനുവദിക്കുക. തസ്‌തിക സൃഷ്ടിക്കൽ സംബന്ധിച്ച പ്രൊപോസൽ സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
കൺസൽട്ടന്റ് (റേഡിയോ ഡയഗ്‌നോസിസ്) – ഒന്ന്, കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ – 2, ഇ. സി. ജി ടെക്‌നീഷ്യൻ(ഗ്രേഡ് – 2) – ഒന്ന്, ഡയാലിസിസ് ടെക്‌നീഷ്യൻ – മൂന്ന്, റേഡിയോഗ്രാഫർ – (ഗ്രേഡ്- 2) – ഒന്ന്, എക്‌സ് റേഅറ്റൻഡർ – ഒന്ന്, മോർച്ചറി ടെക്‌നീഷ്യൻ – ഒന്ന്, മോർച്ചറി അറ്റന്റന്റ് – ഒന്ന്, മെഡിക്കൽ റെക്കൊർഡ് അറ്റന്റന്റ് – ഒന്ന്, ലാബ് ടെക്‌നീഷ്യൻ – ഒന്ന് എന്നിങ്ങനെ 13 തസ്‌തികകൾ പുതുതായി സൃഷ്‌ടിച്ചിട്ടുണ്ട്. ജില്ലാ ആസ്പത്രിയിൽ പുതുതായി പ്രവർത്തനം തുടങ്ങിയ കാത്ത് ലാബിൽ ഇതുവരെ 133 ആൻജിയോഗ്രാം, 58 ആൻജിയോ പ്ലാസ്‌റ്റി, 7415 എക്കോ ടെസ്‌റ്റ്, 484 ടിഎംടി, 43 ഹോൾട്ടർ ടെസ്‌റ്റ് എന്നിവ നടത്തി.