പുതിയതെരു-താഴെചൊവ്വ ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ചുകയറി വാഹനാപകടങ്ങൾ പതിവായതോടെ ഈ ഭാഗത്ത് റിഫ്ലക്ടറുകൾ സ്ഥാപിച്ചുതുടങ്ങി. ഇപ്പോൾ താത്കാലികമായാണ് റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നത്. മഴമാറി റോഡിന്റെയും ഡിവൈഡറുകളുടെയും അറ്റകുറ്റപ്പണി നടത്തിയശേഷം സ്ഥിരം റിഫ്ലക്ടറുകൾ സ്ഥാപിക്കും. കാലപ്പഴക്കം ചെന്ന റിഫ്ലക്ടറുകളും പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകളുമാണ് പലപ്പോഴും അപകടം വരുത്തുന്നത്. തെരുവുവിളക്കുകൾ കത്താത്തതും പ്രശ്നമാകുന്നുണ്ട്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഡിവൈഡറുകൾ പലസ്ഥലത്തും ഉയരം വളരെ കുറഞ്ഞനിലയിലാണുള്ളത്.
പലതവണ റോഡ് ടാർ ചെയ്തപ്പോൾ റോഡിന്റെ പ്രതലം ഉയർന്നതാണ് കാരണം. പുതിയതെരു-താഴെചൊവ്വ ദേശീയപാതയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ജോൺ ബ്രിട്ടാസ് എം. പി. നേരത്തെ കത്ത് നല്കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര അറ്റകുറ്റപ്പണിക്ക് കേന്ദ്രമന്ത്രി നിർദേശവും നല്കിയിരുന്നു.
നിലവിൽ ദേശീയപാതാ നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയോട് റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ചു.
ഇതിന്റെ ഭാഗമായി ദേശീയപാതാ അധികൃതരും കരാർ കമ്പനിയുടെ പ്രതിനിധികളും ജോൺ ബ്രിട്ടാസ് എം. പി. യുടെ പ്രതിനിധികളുമടക്കമുള്ളവർ കഴിഞ്ഞ മാസം സ്ഥലപരിശോധന നടത്തിയിരുന്നു.
previous post