തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ഉരുൾപൊട്ടലിൽ വീട് തകർന്നാണ് മരണം. ചിറ്റടിച്ചാൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ആദിദേവ് എന്നിവർ മണ്ണിനടിയിൽപ്പെട്ടു. ഇതിൽ തങ്കമ്മയുടെ മൃതദേഹവും നിമയുടെ മകൻ നാല് വയസ്സുകാരൻ ആദിദേവിന്റെ മൃതദേഹവും കണ്ടെത്തി.
വീട് ഇരുന്ന സ്ഥലത്തിന് താഴെ ആയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണിനടിയിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുടയത്തൂർ സംഗമം കവലക്ക് സമീപമാണ് സംഭവം
പുലർച്ചെ നാല് മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ വീട് പൂർണമായും തകർന്നു. വീടിന്റെ അടിത്തറ മാത്രമാണ് ഇപ്പോഴുള്ളത്. ഇന്നലെ രാത്രി പത്തരയോടെ തന്നെ മേഖലയിൽ കനത്ത മഴ ആരംഭിച്ചിരുന്നു. പുലർച്ചെ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചുപോയിരുന്നു.