ഇരിട്ടി: പണി പൂർത്തിയായി 2 മാസം പിന്നിട്ടിട്ടും ഉദ്ഘാടകനെ കാത്തുകിടക്കുകയാണ് ഇരിട്ടി മിനി വൈദ്യുതി ഭവൻ. പയഞ്ചേരി മുക്കിന് സമീപം തലശ്ശേരി – കുടക് അന്തർസംസഥാന പാതയ്ക്കഭിമുഖമായുള്ള 43 സെന്റ് സ്ഥലത്താണ് വൈദ്യുതി ഭവൻ പണിതത്. കഴിഞ്ഞ വർഷം ഫെബ്രുവരി 12 ന് മന്ത്രി എം.എം. മണിയാണ് ശിലാസ്ഥാപനം നടത്തിയത്. പഴശ്ശി ജലസേചന വിഭാഗത്തിൽ നിന്ന് പതിച്ചു നൽകിയ സ്ഥലമാണ് ഇത്. കാൽനൂറ്റാണ്ടായി കെഎസ്ഇബി കൈവശത്തിൽ എത്തിയിരുന്നെങ്കിലും 2 വർഷം മുൻപാണ് രേഖ ചെയ്ത് കൈമാറി കിട്ടിയത്. തുടർന്നാണ് കെട്ടിടം പണി തുടങ്ങിയത്. വൈദ്യുതി ഭവന് 2009 ൽ എൽഡിഎഫ് സർക്കാർ അനുമതി നൽകിയെങ്കിലും ഭൂമി ഔദ്യോഗികമായി കൈമാറാത്തതിനാൽ പണി തുടങ്ങാൻ അന്നു കഴിഞ്ഞിരുന്നില്ല.
വിവിധ വാടക കെട്ടിടങ്ങളിൽ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന നിലയിലാണ് കെഎസ്ഇബിയുടെ ഓഫിസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈദ്യുതി ഭവൻ വരുന്നതോടെ സെക്ഷൻ മുതൽ ഡിവിഷൻ വരെയുള്ള ഓഫിസുകൾ ഒരു കെട്ടിടത്തിലാവുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഇപ്പോൾ 22 സ്ഥലത്താണ് മിനി വൈദ്യുതി ഭവൻ പണി നടത്തിയിരിക്കുന്നത്. ബാക്കി സ്ഥലം അടുത്ത ഘട്ടത്തിൽ സബ് സ്റ്റേഷൻ പണിക്കായി ഉപയോഗിക്കും.
2 നിലകളിലായി 5298 ചതുരശ്ര അടി ഉള്ള കെട്ടിടം 1.6 കോടി രൂപയ്ക്കാണു കരാർ. കണ്ണൂർ ജി – ഓൺ കമ്പിനിയാണ് പണി നടത്തിയത്. കെട്ടിടം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്.