ഇരിട്ടി: ആറളം വനാതിർത്തിയിൽ ആറിടങ്ങളിൽ ആനമതിൽ കാട്ടാനകൾ വീണ്ടും തകർത്തു. ആറുമാസം മുമ്പ് പുനർനിർമിച്ച മതിലുകളാണ് വീണ്ടും തകർത്തത്. ഫാമിൽ തെങ്ങ് ചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് തകർന്ന ആന മതിൽ ലക്ഷങ്ങൾ മുടക്കി വീണ്ടും പുനർനിർമിച്ചത്. മതിൽ തകർന്ന ഭാഗത്തുകൂടിയാണ് ആനക്കൂട്ടം പുരധിവാസ മേഖലയിലും ആറളം ഫാമിന്റെ കൃഷിയിടത്തിലും എത്തുന്നതെന്ന പരാതിയെ തുടർന്നായിരുന്നു തകർന്ന മതിലിന്റെ ഭാഗം പുനർനിർമിച്ചത്. ഇതാണ് കാട്ടാനകൾ വീണ്ടും തകർത്തത്. കോട്ടപ്പാറ മുതൽ വളയൻചാൽ വരെയുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന കരിങ്കൽ മതിൽ തകർത്ത് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലേക്ക് കടന്നത് പുനർനിർമിച്ച മതിലിന് ശേഷി കുറഞ്ഞതോടെയാണ് എന്നാണ് ആരോപണം.ആനകൾക്കൊപ്പം കാട്ടുപോത്ത്, മലമാൻ, കാട്ടുപന്നികൾ എന്നിവയും ഫാമിനകത്തേക്ക് കയറിയിട്ടുണ്ട്. പകൽ സമയത്ത് പോലും ഫാമിന്റെ കൃഷിയിടത്തിൽ കാട്ടാനകളെ കാണുന്നത് ജനങ്ങളിൽ ഭീതി പരത്തുകയാണ്. റോഡിനോട് ചേർന്ന് ഭാഗങ്ങളിൽ സ്ഥിരമായി കാട്ടാന ഉണ്ടാകുന്നത് അപകടഭീഷണി ഉയർത്തുന്നു. റോഡിന്റെ ഇരുവശങ്ങളും കാട് വെട്ടിതെളിച്ചിട്ടുണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുകയാണ്. വളയഞ്ചാൽ മുതൽ പൊട്ടിച്ചപ്പാറ വരെ കരിങ്കൽ മതിൽ നിർമിക്കുന്നതിന് നാലുവർഷം മുന്പ് 22 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. ആനമതിലിന് പകരം സോളാർ ഫാൻസിംഗ് മതിയെന്ന് വനം വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പിന്റെയും വനം വകുപ്പിന്റെയും ഉന്നതസംഘം മേഖലയിൽ പരിശോധന നടത്തിയിരുന്നു.
previous post