കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ എം. വിജിന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
706,707,708,709 ബ്ലോക്കുകളിലെ സ്പെഷല്‍, ജനറല്‍ വാര്‍ഡുകളാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്. പുതിയ വാര്‍ഡുകളില്‍ 100 പേര്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യമുണ്ട്. ഓരോ രോഗിയുടെയും ബെഡിന് സമീപംതന്നെ ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കില്‍ ഓക്സിജന്‍ ഉള്‍പ്പടെ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിംഗ്, ശുചിമുറികള്‍ മാറ്റിപ്പണിയല്‍, ഇലകട്രി്ക് പ്രവൃത്തികള്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, പുതുതായി നാല് ലിഫ്റ്റുകള്‍ സ്ഥാപിക്കലും തുടങ്ങിയ പ്രവൃത്തികളാണ് മന്ത്രി വീണാജോര്‍ജ് പങ്കെടുത്ത യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഒന്നാംഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചത്. പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ. എസ്. അജിത്ത്, വൈസ് പ്രിന്‍സിപ്പൽ ഡോ.എസ്. രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഡി.കെ. മനോജ്, ആര്‍എംഒ ഡോ. എസ്.എം. സരിന്, എആര്‍എംഒ ഡോ. മനോജ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ. ജനാര്ദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ കോളജിനെതിരായ അപവാദങ്ങള്‍ തള്ളിക്കളയണം
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനെ കുറിച്ച് ചിലര്‍ നിരന്തരമായി നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് എം. വിജിന് എംഎല്‍എ. പാവപ്പെട്ട ജനങ്ങളുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളജിനെ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
34 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് തലത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരികയാണ്. ഈ സമയത്ത് തന്നെ അപവാദ പ്രചാരണങ്ങളുമായി ചിലര്‍ നിരന്തരം മെഡിക്കല്‍ കോളജിനെ അപകീര്‍ത്തിപ്പെടുത്തുന്നത്. മെഡിക്കല്‍ കോളജിലെ ശുചീകരണ മുറിയിലും മറ്റും നാശനഷ്ടം വരുത്തി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി മോശമായ രീതിയില്‍ പ്രചാരണം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടു തന്നെ നവീകരണ പ്രവര്‍ത്തി നടത്തുമ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്ക്കുമുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.