കൊവിഡിനെ തുടർന്ന് 2020 മാർച്ച് 24ന് അടച്ചുപൂട്ടിയ കണ്ണൂർ കക്കാട്ടെ കാനന്നൂർ സ്പിന്നിംഗ് മിൽ ഉൾപ്പെടെ രാജ്യത്തെ 23 സ്പിന്നിംഗ് മില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സേവ് എൻടിസി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. മിൽ തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് 29, 30, 31 തീയതികളിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണയും 31ന് വൈകുന്നേരം അഞ്ചിന് ടെലിഫോൺ ഭവൻ കേന്ദ്രീകരിച്ച് മനുഷ്യ ചങ്ങലയും തീർക്കുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ കെ. പി സഹദേവനും കൺവീനർ വി. വി ശശീന്ദ്രനും ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.
പതിനായിരക്കണക്കിന് മിൽ തൊഴിലാളികളും കുടുംബങ്ങളും കഴിഞ്ഞ 29 മാസമായി കൊടുംപട്ടിണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. കേന്ദ്രസർക്കാരിന്റെ പൂർണനിയന്ത്രണത്തിലുള്ള നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനാണ് ഭരണം നടത്തുന്നത്. മിൽ തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ എന്നിവർ ശക്തമായ ഇടപെടൽ നടത്തിയെങ്കിലും ഒരു ചർച്ചയ്ക്കുപോലും കേന്ദ്ര സർക്കാരോ ടെക്സ്റ്റൈൽ മന്ത്രാലയമോ തയാറായില്ല.
നിലവിൽ സ്ഥിരം ജീവനക്കാർക്ക് ആനുകൂല്യത്തിന്റെ 35 ശതമാനം ലഭ്യമാക്കിയെങ്കിലും പകുതിയിൽ കൂടുതലുള്ള താത്കാലിക ജീവനക്കാർക്ക് ഒരു രൂപയുടെ ആനുകൂല്യം പോലും ലഭിച്ചിട്ടില്ല. 60, 000 കോടി രൂപ ആസ്തിയുള്ള ടെക്സ്റ്റൈൽസ് കോർപറേഷൻ മില്ലുകൾ തുറന്നുപ്രവർത്തിക്കാൻ 600 കോടി രൂപ മതിയാകും. യാഥാർഥ്യം ഇതായിരിക്കെ അതിനുപോലും തയാറാകാതെ മില്ലുകൾ കുത്തക മുതലാളിമാർക്ക് കൈമാറുന്നതിനുള്ള് നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ താവം ബാലകൃഷ്ണൻ, എം. എ കരീം, കെ മനോജ്, എം ഉണ്ണിക്കൃഷ്ണൻ, കെ. പി അശോകൻ, കെ മനീശൻ എന്നിവരും പങ്കെടുത്തു.