കണ്ണൂർ: അതിവേഗം മാറുന്ന കാലാവസ്ഥയെ നേരിടാൻ കൃഷിരീതികളിൽ മാറ്റം വരുത്തുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്രകാർഷിക ഗവേഷണവിഭാഗവും കൃഷിവിജ്ഞാന കേന്ദ്രവുമാണു രാജ്യത്ത് ബൃഹത്പദ്ധതിക്കു തുടക്കംകുറിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രാദേശികമായി നേരിടാൻ കാലാവസ്ഥാധിഷ്ഠിതമായ കൃഷിരീതിയാണു പരീക്ഷിക്കുന്നത്. രാജ്യത്തെ 141 ജില്ലകളിലാണ് ഈ കൃഷിരീതികൾ പരീക്ഷിക്കുന്നത്.
നിലവിൽ അഞ്ചു വർഷമാണു തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യഘട്ടത്തിലെ പദ്ധതിയിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളെയാണു തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ആലപ്പുഴയിലും കണ്ണൂരും പദ്ധതി തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പ്രതിനിധികൾക്കു കഴിഞ്ഞദിവസം ഹൈദരാബാദിൽ പ്രത്യേക പരിശീലനം നൽകി.
കാലാവസ്ഥാധിഷ്ഠിത കൃഷി നടപ്പാക്കുന്ന വിധം
തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു കൃഷിരീതി നടപ്പിലാക്കുന്നത്. അതത് ജില്ലകളിൽ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, മണ്ണ്-ജല സംരക്ഷണ വകുപ്പുകൾക്കൊപ്പം അതത് പ്രദേശങ്ങളിൽനിന്ന് പത്തു കർഷകരേയുംകൂടി ഉൾപ്പെടുത്തിയാണു കൃഷി നടപ്പാക്കുന്നത്. തുടക്കത്തിൽ ആ പ്രദേശത്തെ പത്തു പ്രദേശങ്ങളിലാണു കൃഷിരീതി പരീക്ഷിക്കുന്നത്.
പുരയിട കൃഷി, വയൽകൃഷി, വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, തോട്ടാധിഷ്ഠിത കൃഷി, സംയോജന കൃഷി തുടങ്ങിയ കൃഷിരീതികളാണ് പരീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് പഠനം നടത്തുകയും ഈ കാലാവസ്ഥയിൽ അധിഷ്ഠിതമായ കൃഷികൾക്കു മുൻഗണ നൽകുകയുമാണു മുഖ്യലക്ഷ്യം.
കൃഷിരീതികൾ ഈ പ്രദേശത്ത് വിജയകരമായാൽ മറ്റു കർഷകർക്കും ഈ കൃഷിരീതികൾ പ്രദേശത്തു പിന്തുടരാം. കൃഷിവിജ്ഞാനകേന്ദ്രത്തിനാണു മേൽനോട്ട ചുമതല.