ഇരിട്ടി: കാലാങ്കി എംജിഎൽസി സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്കൂൾ പിടിഎയും കർമസമിതിയും ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഇന്നലെ ഹൈക്കോടതി ഉത്തരവായത്. ഉത്തരവിന്റെ പകർപ്പ് മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസും കാലാങ്കി വാർഡ് മെംബർ ജോളി കോട്ടത്തുവിട്ടിലും ചേർന്ന് ഡിഡിഇക്ക് നൽകി. പിടിഎ പ്രസിഡന്റ് സിജോ ജോസഫ്, ജോസഫ് ഓരത്തേൽ, ജോബിൻസ് പാറപ്പള്ളിൽ, ലോറൻസ് തെക്കുംതടത്തിൽ എന്നിവരും പങ്കെടുത്തു.അധ്യയനവര്‍ഷം ആരംഭിച്ചു രണ്ടുമാസം പിന്നിട്ടപ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ എംജിഎല്‍സി സ്കൂള്‍ അടച്ചുപൂട്ടുന്നതിന് സർക്കാർ ഉത്തരവിട്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച പിടിഎ പ്രസിഡന്റ് സിജോ ജോസഫ് കൊട്ടാരത്തില്‍ സ്കൂള്‍ സർക്കാർ എല്‍പി സ്കൂളായി ഉയര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദേശം സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം കാലാങ്കി സ്കൂള്‍ സംരക്ഷണ സമിതി ഇതൊരു ജനകീയപ്രശ്നമായി ഉയർത്തുകയും ചെയ്തു.
സ്കൂള്‍ സംരക്ഷണ സമിതി ചെയര്മാന് ഫാ. ഷിജോമോന്‍ വാഴപ്പിള്ളില്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സെബാസ്റ്റ്യന്‍ കേളിമാറ്റത്തില്, ജോസ് ഓരത്തേല്‍ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ ഡിഡിഇ കാലാങ്കിയിലെ ബദല്‍ വിദ്യാലയം സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടിയില്‍ തീരുമാനമുണ്ടായില്ല.
കേരള – കര്‍ണാടക അതിര്‍ത്തിയിലെ തികച്ചും മലയോര ഗ്രാമമായ കാലാങ്കിയിൽ ഇരുപത് വര്‍ഷമായി പ്രവർത്തിക്കുന്ന ബദല്‍ വിദ്യാലയമാണ് അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. സ്കൂളില്‍ 37 വിദ്യാര്‍ഥികളും ടിടിസി, ബിഎഡ് യോഗ്യതയുള്ള മൂന്ന് അധ്യാപകരുമുണ്ട്. സ്കൂള്‍ അടച്ചുപൂട്ടിയാല്‍ ഒൻപത് കിലോമീറ്റര്‍ അകലെയുള്ള മാട്ടറ എല്‍പി സ്കൂളിനെ കുട്ടികൾ ആശ്രയിക്കേണ്ടിവരും. സജീവ് ജോസഫ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പിന്നീട് വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ടും പരാതി നല്‍കിയിരുന്നു.