ഓണത്തോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. ഓണക്കാലത്ത് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ടൗണിൽ നിന്നും പൂവിൽപ്പനക്കാരെയും ഫുട്പാത്ത് കച്ചവടക്കാരെയും പൂർണ്ണമായും മാറ്റും. സ്റ്റേഡിയം കോർണറിൽ പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും ഇരുവിഭാഗം കച്ചവടക്കാരെയും മാറ്റുക. അതോടൊപ്പം വാഹന ഗതാഗതത്തിന് തടസ്സമാകുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ഏർപ്പെടുത്തും.
മാവേലി മുക്ക് പരിസരത്ത് ഉൾപ്പെടെയുള്ള അനധികൃത പാർക്കിംഗിനെതിരെയും നടപടി സ്വീകരിക്കും. കണ്ണൂർ റോഡിലെ ബസ് സ്റ്റോപ്പ് സ്റ്റേഡിയം റോഡ് ജംഗ്ഷന് സമീപത്തേക്കായി മാറ്റാനും തീരുമാനമായി. റിലയൻസ് പമ്പ്, ബീവറേജിന് പിറകിലത്തെ ഗ്രൗണ്ട്, ട്രഷറിക്ക് പിന്നിലുള്ള സ്ഥലം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യവും ഒരുക്കും. ഓണത്തിരക്ക് കഴിയുന്നതു വരെ ടൗണിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. നഗരസഭാ അദ്ധ്യക്ഷ വി. സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിൽ കമ്മിറ്റി ചെയർമാനും മുൻ നഗരസഭാ ചെയർമാനുമായ എം. സുകുമാരൻ പദ്ധതി വിശദീകരിച്ചു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, തലശ്ശേരി ആർ. ടി. ഒ വി. പി. രാജേഷ്, നഗരസഭാ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ. കെ. സജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.