*
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാൾ പണിതത് എന്നാരോപിച്ച് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇത്തരം കേസ്സുകളിൽ പൊതു താത്പര്യ ഹർജി വ്യവസായം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മാളിന് ക്രമവിരുദ്ധമായാണ് അനുമതി നൽകിയത് എന്ന് ഹർജിക്കാരൻ എം കെ സലീമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരിജിത്ത് പ്രസാദും, അഭിഭാഷകൻ സുവിദത്ത് സുന്ദരവും വാദിച്ചു. ആക്കുളം കായൽ, പാർവതി പുത്തനാർ കനാൽ എന്നിവയിൽ നിന്ന് ചട്ടപ്രകാരം ഉള്ള ദൂരം പാലിക്കാതെയാണ് ലുലു മാൾ നിർമിച്ചത് എന്നും ഹർജിക്കാരനറെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
2.32 ലക്ഷം ചതുരശ്ര മീറ്റർ കെട്ടിടം നിർമിക്കാൻ ആണ് ലുലുവിന് അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ അധികം വലുപ്പമുള്ള നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി അഘാത കമ്മിറ്റിക്ക് അനുവാദം ഇല്ലെന്ന് ആയിരുന്നു ഹർജിക്കാരന്റെ വാദം. കേന്ദ്ര സർക്കാർ ആയിരുന്നു അനുമതി നൽകേണ്ടിയിരുന്നത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാർ ആയില്ല. പല ഘട്ടങ്ങളിൽ പരിശോധനകൾക്ക് ശേഷം മാളിന് ലഭിച്ചിട്ടുണ്ടല്ലോ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ലുലു മാളിന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, വി ഗിരി, അഭിഭാഷ്കൻ ഹാരിസ് ബീരാൻ എന്നിവർ ഹാജരായി