തിരുവനന്തപുരം ∙ സംസ്ഥാനത്തു മഴ കുറഞ്ഞതോടെ താപനിലയിൽ നേരിയ വർധന. ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് 31.4 ഡിഗ്രി സെൽഷ്യസ് കോഴിക്കോട് നഗരത്തിൽ രേഖപ്പെടുത്തി. അതേസമയം, താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളം ഒഴിഞ്ഞിട്ടില്ലെന്നു ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 10 വരെ കാലവർഷത്തിൽ 14% മാത്രമാണ് മഴ കുറഞ്ഞത്. 16 ശതമാനത്തിൽ താഴെ മഴ കുറഞ്ഞാൽ സാധാരണ തോതിൽ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുക. സാധാരണ ഈ കാലയളവിൽ 148.08 സെന്റിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 126.61 സെന്റിമീറ്റർ ആണ് പെയ്തത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഒഴികെ സാധാരണ തോതിൽ കാലവർഷക്കാലത്തെ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ കണക്ക്.
അതേസമയം, ഇന്ന് രാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മഴ സംബന്ധിച്ചു പ്രത്യേക ജാഗ്രത നിർദേശങ്ങൾ ഇല്ല.