കനത്ത മഴ മുന്നറിയിപ്പിനു പിന്നാലെ ഡാമുകളും കൂട്ടത്തോടെ തുറക്കാനുള്ള നടപടികളിലേക്കു നീങ്ങിയതോടെ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്. പ്രധാനപ്പെട്ട അണക്കെട്ടുകളായ മുല്ലപ്പെരിയാർ, മലന്പുഴ, കല്ലാർ അടക്കമുള്ളവയുടെ ഷട്ടറുകൾ വെള്ളിയാഴ്ച ഉയർത്താനുള്ള നടപടിക്രമങ്ങളുമായാണു മുന്നോട്ടു പോകുന്നത്.
കനത്ത മഴ തുടർന്നാൽ, മഴവെള്ളത്തിനൊപ്പം അണക്കെട്ടുകളിലെ ജലം കൂടി നദികളിലേക്ക് ഒഴുകിയെത്തുന്നതോടെ കേരളത്തിലെ അഞ്ചോ ആറോ ജില്ലകൾ പ്രളയ ഭീഷണിയിലാകും. നീരൊഴുക്കിനേക്കാൾ കൂടുതൽ വെള്ളം മുല്ലപ്പെരിയാറിൽ നിന്ന എടുക്കണമെന്ന് അഭ്യർഥിച്ചു കേരളം, തമിഴ്നാടിനു കത്തു നൽകിയിട്ടുണ്ട്.
ജലനിരപ്പ് അനുവദനീയമായ പരിധി കടക്കുന്ന പക്ഷം അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമുണ്ടായാൽ കുറഞ്ഞത് 24 മണിക്കൂർ മുൻപ് ഇത് സംബന്ധിച്ച വിവരം കേരള സർക്കാരിനു നൽകണമെന്നും തമിഴ്നാടിനോട് അഭ്യർഥിച്ചിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു തടയുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നതു പരിഗണിക്കുന്നത്. നിലവിൽ വൈദ്യുതി ബോർഡിനു കീഴിലുള്ള പ്രധാനപ്പെട്ട ഏഴു ചെറുകിട- ഇടത്തരം ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ അഞ്ചും തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഓരോ ഡാമുമാണ് തുറന്നത്. ജിലനിരപ്പ് ക്രമാതീതമായി ഉയർന്ന പെരിങ്ങൽക്കുത്ത്, മൂഴിയാർ, കുണ്ടള, ഇരട്ടയാർ, ലോവർ പെരിയാർ, പൊന്മുടി തുടങ്ങിയ ഡാമുകളാണു തുറന്നു വിട്ടത്.
ഇടുക്കിയിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് ബ്ലു അലേർട്ട് പ്രഖ്യാപിച്ചു.