സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ കൂടി വിട്ടയയ്ക്കാൻ മന്ത്രിസഭാ ശിപാർശ. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രത്യേക ശിക്ഷാ ഇളവിന് അർഹരെന്ന് കണ്ടെത്തിയ 33 തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നൽകി അകാല വിടുതൽ അനുവദിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ അനുവദിക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിക്രൂര കുറ്റകൃത്യങ്ങൾ നടത്തിയവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിട്ടയയ്ക്കപ്പെടേണ്ട 59 പേരുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിനു സമർപ്പിച്ചു.
ഇതിൽ നിന്നു സമിതി കണ്ടെത്തിയ 33 പേരെ വിട്ടയയ്ക്കാനാണു തീരുമാനം. നേരത്തെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ, കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ പ്രതി കുപ്പണ തന്പി അടക്കമുള്ള 33 തടവുകാരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പട്ടിക ഗവർണർക്കു സമർപ്പിക്കുക.