ബഫര്‍ സോണ്‍ വിഷയത്തില്‍ ജൂലൈ 27ലെ മന്ത്രിസഭാ തീരുമാനം അവ്യക്തവും ആശങ്ക വര്‍ധിപ്പിക്കുന്നതുമാണെന്ന് കെസിബിസി. ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടുംവിധമല്ല മന്ത്രിസഭാ തീരുമാനമെന്നാണ് ഇതുസംബന്ധിച്ച പ്രസ്താവന വായിക്കുമ്പോള്‍ മനസിലാക്കുന്നതെന്ന് കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
2019ലെ മന്ത്രിസഭാ തീരുമാനം മുഖവിലയ്ക്കെടുത്താണ് സുപ്രീം കോടതി ബഫര്‍ സോണ്‍ സംബന്ധിച്ച് വിധി പ്രസ്താവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബഫര്‍ സോണ്‍ സംബന്ധിച്ച 2019ലെ മന്ത്രിസഭാ തീരുമാനം പൂര്‍ണമായും പിന്‍വലിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയാണ് സര്‍ക്കാർ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍ണമായ തീരുമാനമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാ തീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്കു തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍ സോണ്‍ നിജപ്പെടുത്തുകയാണു വേണ്ടത്.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസമേഖലകള്‍ പൂര്‍ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച നടപടികളും രേഖകളും ജനങ്ങളുടെ അറിവിലേക്കായി വനംവകുപ്പു പുറത്തുവിടണം.
മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മില്‍ വന്യജീവി ആക്രമണത്തെ സംബന്ധിച്ചും ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ചും കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അകൽച്ച നിലനില്ക്കുമ്പോള്തന്നെ ബഫര്‍ സോണ്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കും കേസുകള്‍ നടത്തുന്നതിനുമായി വനംവകുപ്പിനെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കും.
ജനങ്ങളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുംവിധം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ ഡേറ്റാ സഹിതം സിഇസിയില്‍ നല്‍കേണ്ട അപ്പീലുകള്‍ സമര്‍പ്പിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കര്‍ഷകസംഘടനാ പ്രതിനിധി യോഗം നാളെ
ബഫര്‍ സോണ്‍ സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനും തുടര്‍നടപടികളെകുറിച്ച് ആലോചിക്കുന്നതിനുമായി നാളെ ഉച്ചകഴിഞ്ഞു മൂന്നിന് പാലാരിവട്ടം പിഒസിയില്‍ കര്‍ഷകസംഘടനാ പ്രതിനിധികള്‍ യോഗം ചേരും. മത-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന യോഗം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.