കണ്ണൂർ: എസ്പിയുടെ നിയന്ത്രണത്തിൽനിന്ന് എസ്എച്ച്ഒമാരുടെ സ്ഥലംമാറ്റം തിരുവനന്തപുരത്തെ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലായപ്പോൾ ചില ഇൻസ്പെക്ടർമാർ ഓരോ മാസവും ഓടുകയാണ്. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഓട്ടത്തിന് കാരണം ഭരിക്കുന്ന പാർട്ടികളുടെ സമ്മർദംതന്നെ. നല്ല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസന്വേഷണത്തെ മുതൽ ക്രമസമാധാന പ്രശ്നങ്ങളെവരെ ബാധിക്കുകയാണ്.
എസ്ഐമാർക്ക് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് അതത് ജില്ലകളിലെ എസ്പിമാർക്കായിരുന്നു എസ്ഐമാരുടെ സ്ഥലംമാറ്റ ചുമതല. എന്നാൽ സ്റ്റേഷൻ ചുമതല സിഐമാരുടെ നിയന്ത്രണത്തിലേക്ക് മാറ്റിയപ്പോൾ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലാണ് സ്ഥലംമാറ്റം നടപ്പിലാക്കുന്നത്.
ഭരണകക്ഷിയിലെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുകളും സ്ഥലംമാറ്റത്തിന് കാരണമായിരിക്കുകയാണ്.
ഇൻസ്പെക്ടർമാർക്ക് ചുമതല കൊടുത്തപ്പോൾ അവരിൽ കഴിവുള്ളവരെ പ്രധാന സ്റ്റേഷനുകളിൽ നിയമിക്കാനുള്ള അധികാരം എസ്പിമാർക്ക് കൊടുക്കാത്തതിനാൽ പല കേസുകളുടെ അന്വേഷത്തെയും ക്രമസമാധാന പ്രശ്നങ്ങളെയും ബാധിക്കുന്നുണ്ട്.
ഇതിനിടയിലും പാർട്ടിക്കാരുടെ സ്വാധീനത്തിൽ സ്വന്തം നാടിന്റെ പരിസരത്തുതന്നെ ഇൻസ്പെക്ടറായി വർഷങ്ങളായി തുടരുന്നവരുമുണ്ട്,
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേസുകളുമായി ബന്ധപ്പെട്ട് ശിപാർശയുമായി സിപിഎം നേതാക്കൾ സ്റ്റേഷനുകളിൽ കയറിയിറങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശമുണ്ടായിരുന്നു.
എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ സിപിഎം പ്രാദേശിക നേതാക്കളുടെ നിയന്ത്രണത്തിലാണ് പോലീസ് സ്റ്റേഷനുകളെന്ന ആരോപണം ഉയർന്നിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉന്നയിച്ചിരുന്നു.