കണ്ണൂർ: കോവിഡ് തീർത്ത സാന്പത്തിക പ്രതിസന്ധിയിൽ ജനം വലയുന്പോൾ സർക്കാരിന്റെ വക പകൽക്കൊള്ള. നിർമാണ തൊഴിലാളി ക്ഷേമനിധി സെസിന്റെ പേരിലാണ് സർക്കാർ ജനത്തെ പിഴിയുന്നത്. 1995നുശേഷം പത്തു ലക്ഷം രൂപയിലേറെ ചെലവഴിച്ച് വീട് നിർമിച്ചവരിൽനിന്നെല്ലാം നിർമാണച്ചെലവിന്റെ ഒരു ശതമാനം സെസ് ഈടാക്കിത്തുടങ്ങിയിരിക്കുകയാണ്. ഒരു മനുഷ്യായുസ് മുഴുവൻ ജോലി ചെയ്തും ലോണെടുത്തും കടം വാങ്ങിയും പണിത വീട്ടിൽ മനഃസമാധാനത്തോടെ കിടന്നുറങ്ങാൻ അനുവദിക്കാതെയാണ് നികുതിയുടെ രൂപത്തിൽ സാധാരണക്കാരെ നിരന്തരം വേട്ടയാടുന്നത്. സർക്കാരിന്റെ പുതിയ നിർദേശം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. മലയോരത്ത് നിരവധി കർഷകർക്കാണ് സെസ് പിരിക്കാനുള്ള ഹിയറിംഗിന് എത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബർ ഓഫീസിൽനിന്ന് കത്ത് ലഭിക്കുന്നത്. മഴമൂലം റബർ ടാപ്പിംഗ് നടക്കാത്തതിനാലും മറ്റു വരുമാനമാർഗങ്ങളൊന്നുമില്ലാതെയും കർഷകർ വലയുന്പോഴാണ് സർക്കാരിന്റെ ഈ കൊള്ള.
നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ 2019 ലെ പുതുക്കിയ മാനദണ്ഡ പ്രകാരം പത്തു ലക്ഷത്തിൽ കൂടുതലുള്ളതും 1077 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണവുമുള്ള വീടുകൾക്കാണ് ഒരുശതമാനം സെസ് നൽകാൻ നിർദേശമുള്ളത്. ഒരു വീട് പൂർത്തിയാകുന്പോൾ സാധാരണക്കാരുടെ മുന്നിൽ നികുതികളുടെ പരന്പരതന്നെയുണ്ട്. വീട് പണിയുമ്പോൾ വാങ്ങുന്ന സാധനങ്ങൾക്കുള്ള നികുതി, തദ്ദേശസ്ഥാപനങ്ങളുടെ നികുതി, ഒറ്റത്തവണ നികുതി, ആഡംബര നികുതി, എല്ലാ വർഷവും കെട്ടിട നികുതി. ഇതിനൊക്കെ പുറമെയാണ് പത്തു ലക്ഷത്തിന് മുകളിലുള്ള വീടുകൾക്ക് ഒരുശതമാനം സെസ് ഏർപ്പെടുത്താനുള്ള തീരുമാനവും. നിലവിലെ സാഹചര്യമനുസരിച്ച് ഒരു വീട് പണിയണമെങ്കിൽ 50 ലക്ഷം രൂപയെങ്കിലുമാകും. ഇത്തരത്തിലുള്ള ഒരു വീട്ടുടമയ്ക്ക് 50,000 രൂപയെങ്കിലും സെസ് ഇനത്തിൽ മാത്രം അടയ്ക്കേണ്ടിവരും. മറ്റുള്ള നികുതിക്ക് പുറമേയാണിത്. പുതുതായി കെട്ടിടമോ വീടോ നിർമിക്കുന്പോൾ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് തുക തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ നിർദേശമുണ്ട്. സെസ് അടച്ചാൽ മാത്രമേ തദ്ദേശസ്ഥാപനങ്ങൾ ഇനിമുതൽ കെട്ടിട നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കൂടാതെ കെട്ടിടനന്പർ ലഭിക്കാനും സെസ് അടയ്ക്കണം.
എന്തിന് സെസ്?
എത്രയോ ക്ഷേമനിധിയുള്ള ഈ സംസ്ഥാനത്ത് കെട്ടിടനിർമാണ ക്ഷേമനിധിക്ക് മാത്രം ഇത്തരത്തിൽ സെസ് പിരിക്കുന്നത് എന്തിനാണെന്നാണ് ജനത്തിന്റെ ചോദ്യം. മറ്റെല്ലാ ക്ഷേമനിധിയിലും അംഗങ്ങൾ മാസംതോറും ചെറിയൊരു വിഹിതം അടയ്ക്കുന്പോൾ സർക്കാരും ചെറിയൊരു വിഹിതം അടയ്ക്കുന്നു. ഈ തുകയാണ് പ്രവർത്തനകാലാവധി അവസാനിക്കുന്പോൾ നൽകുന്നത്. ഇത്തരത്തിൽ നിർമാണ തൊഴിലാളികളിൽനിന്നും ചെറിയൊരു വിഹിതം ഈടാക്കി ക്ഷേമനിധി നടത്താമെന്നിരിക്കെയാണ് കടം വാങ്ങിയും മറ്റും വീട് നിർമിച്ചതിന്റെ പേരിൽ സെസ് ഈടാക്കുന്നത്. വർഷംതോറും കെട്ടിടനിർമാണ കൂലി കൂടിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരം വരെ ജോലിചെയ്യുന്ന സഹായിക്കുവരെ ഇപ്പോൾ ചുരുങ്ങിയത് 1000 രൂപയാണു കൂലി. കെട്ടിടനിർമാണ ക്ഷേമനിധി വാങ്ങുന്നവരിൽ അനർഹർ നിരവധിയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കണക്കിലും കൃത്രിമം
നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാനായി വീടുകളുടെ വിസ്തൃതി കണക്കാക്കുന്നതിലും വൻ വെട്ടിപ്പ് നടക്കുന്നു. ഇരിട്ടി കരിക്കോട്ടക്കരിയിലെ ഒരു കർഷകന് 20,000 രൂപ സെസ് അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. 15 വർഷം മുന്പ് നിർമിച്ച വീടിന്റെ രേഖകളൊക്കെ സംഘടിപ്പിച്ച് ലേബർ ഓഫീസിൽ എത്തിയപ്പോൾ അവിടെയുള്ള രേഖകളിലുള്ളത് 2600 സ്ക്വയർ ഫീറ്റിലുള്ള വീടാണു നിർമിച്ചതെന്നാണ്. സംശയം തോന്നിയ വീട്ടുടമ പഞ്ചായത്ത് ഓഫീസിലെത്തി സാക്ഷ്യപത്രം വാങ്ങിയപ്പോൾ അതിലുള്ളത് 1600 സ്ക്വയർ ഫീറ്റിന്റെ വീടാണെന്നാണ്.
പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി അളന്നു തിട്ടപ്പെടുത്തിയതാണിത്. നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സെസ് ഈടാക്കാനായി വീടിന്റെ വിസ്തീർണം തോന്നുംപടിയാണ് എഴുതിച്ചേർക്കുന്നതെന്നും വീടുകളിലെത്താതെ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ പ്രദേശത്തെ തൊഴിലാളിനേതാക്കളുടെയും പാർട്ടിപ്രവർത്തകരുടെയും ഒത്താശയോടെയാണ് ഇതു തയാറാക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
ഹിയറിംഗിന് എത്തുന്പോൾ വീട്ടുടമയോട്
ആവശ്യപ്പെടുന്നത് വിചിത്ര രേഖകൾ
1996ലെ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് പ്രകാരം പത്തു ലക്ഷം രൂപയിലേറെ ചെലവഴിച്ച് വീട് നിർമിച്ചാൽ 1996ലെ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസിന്റെ നാലാം വകുപ്പ് പ്രകാരം കെട്ടിട ഉടമ അസിസ്റ്റന്റ് ലേബർ ഓഫീസിൽ ഹാജരാകണം. ആദ്യമായി കെട്ടിട നികുതി അടച്ച രസീത് ഹാജരാക്കണമെന്നാണ് ഒന്നാമത്തെ വിചിത്രമായ നിർദേശം. ഇത്തരത്തിലുള്ള രസീത് മിക്കവരുടെയും കൈവശമില്ലെന്നതാണ് സത്യം. 26 വർഷം മുന്പുള്ള രസീതാണ് ആവശ്യപ്പെടുന്നതെന്ന വിരോധാഭാസവും ഇതിലുണ്ട്. ഇതുസംബന്ധിക്കുന്ന വിവരങ്ങൾ ഫോം-1 ൽ തയാറാക്കി നൽകണം. ഇതിന് തയാറാകാത്തപക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്നാണ് വീട്ടുടമകൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
ഈ വിഷയത്തിൽ തങ്ങളുടെ ഭാഗം കേൾക്കുന്നതിന് രേഖകൾ സഹിതം കെട്ടിട ഉടമയോ രേഖാമൂലം ചുമത്തപ്പെടുന്ന ആളോ അസിസ്റ്റന്റ് ലേബർ ഓഫീസിൽ ഹാജരാകണമെന്നാണും നോട്ടീസിൽ പറയുന്നത്. ഇത്തരത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ആദ്യമായി കെട്ടിട നികുതി അടച്ച രസീതിനു പുറമെ ബിൽഡിംഗ് പെർമിറ്റ്, ഒക്യുപെൻസി സർട്ടിഫിക്കറ്റ് /കംപ്ലീഷൻ സർട്ടിഫിക്കറ്റ്, വൺ ടൈം റവന്യൂ ടാക്സ് രസീത്/ (വില്ലേജ്, താലൂക്ക്) എന്നീ രേഖകളും ഹാജരാക്കാൻ നിർദേശമുണ്ട്.