കണ്ണൂർ: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട് -ധർമടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട്-ധർമടം ബീച്ച് സമഗ്ര വികസനപദ്ധതിയുടെ ഒന്നാംഘട്ട നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി 50 കോടി രൂപ നീക്കിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആയിരം കോടി രൂപയുടെ വായ്പയാണ് ടൂറിസം വികസനത്തിനായി എടുക്കുന്നത്.
സംരംഭകർക്ക് പലിശയിളവ് നൽകാൻ 20 കോടി രൂപ മാറ്റിവച്ചു. ഈ വർഷം 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി 25 ടൂറിസം ഹബ്ബുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി സന്ദേശം നൽകി. മലബാർ ടൂറിസത്തിന്റെ വികസനം കേരള ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സജിത, എൻ.കെ. രവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിജു, കോങ്കി രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി. നൂഹ്, കെഐഐഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. തിലകൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകോത്തര നിലവാരത്തിലേക്ക്
കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ചുവടുവയ്ക്കുന്നു. ഇതിനായുള്ള സമഗ്ര വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. മുഴപ്പിലങ്ങാട് ബീച്ച്, ധർമടം ബീച്ച്, ധർമടം തുരുത്ത് എന്നിവിടങ്ങളിലാണ് വികസനം നടക്കുക.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുഭാഗത്ത് നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്കിംഗ്, കിയോസ്കുകൾ, ലാൻഡ്സ്കോപ്പിംഗ് എന്നിവ ഒരുക്കും. സുരക്ഷിതമായ ബീച്ച് സൃഷ്ടിക്കുന്നതിനായി ഡ്രൈവ് ഇൻ പ്രവർത്തനങ്ങൾ ബീച്ചിന്റെ വടക്കുഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും.
തെക്കുഭാഗത്ത് വിനോദസഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ സ്പോർട്സ് ഒരുക്കും. ധർമടം തുരുത്തിൽ പ്രകൃതികേന്ദ്രം പണിത് നാച്വറൽ ഹബ്ബാക്കി മാറ്റും. ബീച്ച് ടൂറിസം പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടക്കുക. 233.71 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 79.51 കോടിയുടെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല.
കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചാണ് മുഴപ്പിലങ്ങാട്ടേത്. നാലു കിലോമീറ്റർ ദൈർഘ്യം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്ര ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത.