മട്ടന്നൂർ: പഴശി, കോളാരി വില്ലേജുകൾ ഏകോപിപ്പിച്ച് 1964ൽ രൂപീകരിച്ച മട്ടന്നൂർ പഞ്ചായത്തിനെ 1990ൽ നായനാർ സർക്കാരാണ് നഗരസഭയായി ഉയർത്തിയത്.
ഇടതുമുന്നണിയും കോൺഗ്രസിലെ ഒരുവിഭാഗവും ഈ തീരുമാനത്തെ അംഗീകരിച്ചപ്പോൾ കോൺഗ്രസിലെ മറ്റൊരു വിഭാഗവും യുഡിഎഫിലെ മറ്റു കക്ഷികളും ശക്തമായി എതിർക്കുകയും പഞ്ചായത്തായി നിലനിർത്തണമെന്നു വാദിക്കുകയും ചെയ്തിരുന്നു.
വാദപ്രതിവാദങ്ങളും തർക്കങ്ങളും മുറയ്ക്ക് നടന്നപ്പോഴും 94 വരെ നഗരസഭയായി തന്നെ മട്ടന്നൂർ നിലകൊണ്ടു. പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി.
ഇതോടെ പ്രക്ഷോഭങ്ങൾക്ക് ആക്കം കൂടി.
നഗരസഭയാക്കണമെന്ന് ഒരുവിഭാഗവും പഞ്ചായത്ത് മതിയെന്ന് മറുവിഭാഗവും വാദിച്ചു. ഒടുവിൽ 1996ൽ നായനാർ സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ഒരിക്കൽക്കൂടി മട്ടന്നൂരിനെ നഗരസഭയാക്കി മാറ്റി. പഞ്ചായത്ത് വാദികൾ പരാതികളുമായി രംഗത്തെത്തിയെങ്കിലും പിന്നീട് മാറ്റമുണ്ടായില്ല.
1997 ലാണ് മട്ടന്നൂരിൽ ആദ്യമായി നഗരസഭാ തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയും പഞ്ചായത്തുമല്ലാതെ കുറേനാൾ മട്ടന്നൂർ കഴിഞ്ഞിരുന്നു.
ഈ അനിശ്ചിതാവസ്ഥ മൂലമാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനൊപ്പം ഇവിടെ തെരഞ്ഞെടുപ്പ് നടക്കാത്ത അവസ്ഥയുണ്ടായത്.
സെപ്റ്റംബർ പത്തു വരെയാണ് നിലവിലെ ഭരണസമിതിയുടെ കാലാവധി. തുടർച്ചയായി എൽഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.
നഗരസഭ രൂപീകരിച്ചതുമുതൽ എൽഡിഎഫാണ് മട്ടന്നൂർ ഭരിച്ചുവരുന്നത്.