നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം ചരക്കുസേവന നികുതി ഏർപ്പെടുത്തിയതിനു പിന്നാലെ റേഷൻ കാർഡ് ഉടമകൾക്കുമേലും അധികഭാരം അടിച്ചേൽപ്പിക്കാനുള്ള നടപടികളുമായി സർക്കാർ. റേഷൻ കാർഡ് ഉടമകളിൽനിന്നു സർവീസ് ചാർജ് ചുമത്തണമെന്ന ശിപാർശ സംസ്ഥാന സിവിൽ സപ്ലൈസ് ഡയറക്ടർ സർക്കാരിനു സമർപ്പിച്ചു. തുടർനടപടി സർക്കാർ വൈകാതെ തീരുമാനിക്കും.
റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്കു ഫണ്ട് കണ്ടെത്താൻ കാർഡുടമകളിൽനിന്നു പ്രതിമാസം നിശ്ചിത തുക സർവീസ് ചാർജായി ഈടാക്കാനുള്ള ശിപാർശയാണ് സിവിൽ സപ്ലൈസ് ഡയറക്ടർ, സംസ്ഥാന ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രിക്കു സമർപ്പിച്ചത്. കോവിഡ് കാലത്തു ഭക്ഷ്യധാന്യ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്ത റേഷൻ കടയുടമകൾക്കു സർക്കാർ കമ്മീഷൻ നൽകിയിരുന്നില്ല. കോവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തിയ കടയുടമകൾക്കു സർക്കാർ കമ്മീഷൻ നൽകണമെന്നു ഹൈക്കോടതിയും നിർദേശിച്ചിരുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന് ഇതിനുള്ള തുക കണ്ടെത്തുന്നതിനായി കാർഡുടമകളിൽനിന്നു സർവീസ് ചാർജ് ഈടാക്കാമെന്ന ശിപാർശയാണു സമർപ്പിച്ചതെന്നാണു വിവരം.
ഓണക്കാലത്ത് സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഓരോ ഭക്ഷ്യക്കിറ്റിനും 15 രൂപ വീതം കാർഡുടമകളിൽനിന്ന് ഈടാക്കണമെന്ന നിർദേശം റേഷൻ വ്യാപാരി സംഘടനയും മുന്നോട്ടു വച്ചിരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ചയിലും ഈ നിർദേശം ഉയർത്തിയിരുന്നു.