കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ പുനരുജ്ജീവന വാരാചരണ (സിപിആർ) ത്തിന് കണ്ണൂരിൽ തുടക്കമായി.
അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമയ്ക്കായി സംഘടിപ്പിക്കുന്ന ദേശീയ സിപിആർ വാരാചരണം ഐഎംഎയോടൊപ്പം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഐഡിആർഎൽ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് ആചരിക്കുന്നത്.
“ഓരോ പൗരനും ജീവന്റെ രക്ഷകനാകുക’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന വാരാചരണത്തിന്റെ ഉദ്ഘാടനം കണ്ണൂരിൽ ഐഎംഎ സംസ്ഥാനസമിതി അംഗം ഡോ. സുൽഫിക്കർ അലി നിർവഹിച്ചു.
ഐഎപി ചെയർമാൻ പത്മനാഭ ഷേണായി അധ്യക്ഷത വഹിച്ചു. ഡോ. ആശാ റാണി, ഡോ. റിയാ കുര്യൻ, ഡോ. നിത്യ നമ്പ്യാർ നേതൃത്വം എന്നിവർ നേതൃത്വം നൽകി.
കുഴഞ്ഞുവീണ് ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിയുടെ നെഞ്ചിൽ കൃത്യമായ ഇടവേളകളിൽ ശക്തിയായി കൈപ്പത്തികൊണ്ട് അമർത്തിയാണ് സിപിആർ നിർവഹിക്കുന്നത്. ഒരാൾ കുഴഞ്ഞുവീഴുന്ന സമയത്ത് ഉടൻതന്നെ ഇത്തരത്തിൽ നെഞ്ചിൽ ശക്തിയായി അമർത്തിക്കഴിഞ്ഞാൽ അയാളുടെ ഹൃദയതാളം തിരിച്ചുവരാനും ജീവിതം നിലനിർത്താനും സാധ്യമാകുന്ന ശാസ്ത്രീയമായ പരിശീലനമാണ് സിപിആർ ട്രെയിനിംഗ്. ഒരാഴ്ച നീളുന്ന കാമ്പയിനിൽ ആരോഗ്യപ്രവർത്തകർക്ക് പുറമേ പൊതുജനങ്ങൾക്കും പരിശീലനം നൽകുന്നുണ്ട്.
ഐഎംഎ, ട്രോമാ കെയർ സൊസൈറ്റി, ഐഡിആർഎൽ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ കണ്ണൂർ ജില്ലയിൽ സിപിആർ പരിശീലനം സൗജന്യമായി നൽകുന്നുണ്ട്.