കൊച്ചി ∙ നിർമിച്ച് 6 മാസത്തിനുള്ളിൽ റോഡ് തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർക്കും കരാറുകാരനും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വർഷത്തിനുള്ളിലാണ് റോഡ് തകർന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ കേസ് റജിസ്റ്റർ ചെയ്തു നടപടിയെടുക്കണം. ജോലി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷമുള്ള 6 മാസത്തിനുള്ളിൽ റോഡ് തകർന്നാലാണു വിജിലൻസ് അന്വേഷണം.