അഗ്നിപഥ് പ്രതിഷേധത്തെ തുടർന്നു രണ്ട് പേർ മരിക്കുകയും 2,642 പേർ അറസ്റ്റിലാകുകയും ചെയ്തതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിവിധ പ്രക്ഷോഭങ്ങളുടെ ഫലമായി സർവീസുകൾ തടസപ്പെട്ടതിനെ തുടർന്നു യാത്രക്കാർക്ക് അനുവദിച്ച റീഫണ്ടിന്റെ പ്രത്യേക ഡാറ്റ സൂക്ഷിക്കുന്നില്ലെന്നും ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ റെയിൽവേ മന്ത്രി പറഞ്ഞു. ജൂണ്‍ 14-22വരെ ട്രെയിനുകൾ റദ്ദാക്കിയതിന്റെ പേരിൽ ഏകദേശം 102.96 കോടി രൂപ റീഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
സമരങ്ങളും പ്രക്ഷോഭങ്ങളും കാരണം റെയിൽവേയ്ക്ക് 2019-20ൽ 151 കോടി രൂപയും 2020-21ൽ 904 കോടി രൂപയും 2021-22ൽ 62 കോടി രൂപയും നഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു.
അഗ്നിപഥ് പ്രതിഷേധത്തിനിടെ മരിച്ച-പരിക്കേറ്റ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.