രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 നിയമസഭാംഗങ്ങളും വോട്ട് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു എംഎൽഎയും തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംപിയും കേരള നിയമസഭാ മന്ദിരത്തിൽ വോട്ടുചെയ്തു. നിയമസഭയിലെ ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ രാത്രിയോടെ കടുത്ത സുരക്ഷയിൽ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോയി.
പാലക്കാട്ട് ആയുർവേദ ചികിത്സയിലായിരുന്ന ഉത്തർപ്രദേശിലെ സേവാപുരി മണ്ഡലത്തിലെ എൻഡിഎയുടെ നിയമസഭാ പ്രതിനിധി നീൽ രത്തൻ സിംഗ് വീൽചെയറിലെത്തിയാണു വോട്ട് ചെയ്തത്.
തമിഴ്നാട് തിരുനെൽവേലിയിലെ ലോക്സഭാംഗവും ഡിഎംകെ പ്രതിനിധിയുമായ ജ്ഞാന തെരൈവിയം കോവിഡ് ബാധിച്ചു ചികിത്സയിലായതിനാൽ വൈകുന്നേരം നാലോടെ പിപിഇ കിറ്റ് ധരിച്ചാണു വോട്ട് രേഖപ്പെടുത്തിയത്.
സിപിഎമ്മിലെ ടി.പി. രാമകൃഷ്ണനായിരുന്നു കേരളത്തിൽനിന്ന് ആദ്യം വോട്ട് ചെയ്തത്. അവസാനം വോട്ട് ചെ യ്തതു സ്പീക്കർ എം.ബി. രാജേഷും.
നിയമസഭാ മന്ദിരത്തിലെ 740-ാം നന്പർ മുറിയിലൊരുക്കിയ ബൂത്തിൽ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. നാലുമണിയോടെ എല്ലാവരും വോട്ട് ചെയ്തെങ്കിലും അഞ്ചുമണിക്കു ശേഷമേ നടപടികൾ പൂർത്തിയാക്കിയുള്ളൂ.