കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്വീകരിച്ചുവരുന്നതായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.മൂന്ന് വർഷത്തിനിടെ കേരളത്തിൽ മാത്രം 57 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇതുവരെ രണ്ടുകോടി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. കാട്ടാന ശല്യം നിയന്ത്രിക്കലും വന്യജീവി പരിപാലനവും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി.