സമഗ്ര ഇൻഷുറൻസ് പരിരക്ഷാ പരിഷ്കരണം ലക്ഷ്യമിട്ട് സ്മാർട്ട് ക്രോപ് ഇൻഷുറൻസ് പദ്ധതിക്കുള്ള ആദ്യഘട്ട നടപടിയിലാണ് കൃഷിവകുപ്പെന്ന് കൃഷിമന്ത്രിക്കുവേണ്ടി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനോടും പുണെ ആസ്ഥാനമായ നാഷണൽ ഇൻഷുറൻസ് അക്കാദമിയോടും പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ധനവകുപ്പുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കും.
മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ അക്ഷയകേന്ദ്രങ്ങളുടെ സേവനവും ലഭ്യമല്ലെങ്കിൽ കൃഷിഭവൻവഴി വിള ഇൻഷുറൻസ് അപേക്ഷ കർഷകരിൽനിന്ന് നേരിട്ട് ശേഖരിച്ച് എയിംസ് (എഐഎംഎസ്) പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുമെന്നും മന്ത്രി അറിയിച്ചു. വിള ഇൻഷുറൻസിന് കേരള ബാങ്ക് ശാഖയിൽ അടച്ച രസീത് അപ്‌ലോഡ് ചെയ്യണമെന്നതിന് മാറ്റം വരുത്തും. ഓൺലൈൻ അപേക്ഷകർക്ക് ഓൺലൈനിലൂടെ പണം അടയ്ക്കാനുള്ള സംവിധാനം നടപ്പാക്കും. കൃഷി ഡയറക്ടറുടെ പേരിൽ ട്രഷറിയിൽ പ്രത്യേക അക്കൗണ്ട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറിയിൽ
സ്വയംപര്യാപ്തത
നാലുലക്ഷം മെട്രിക് ടൺ പച്ചക്കറികൂടി ഉൽപ്പാദിപ്പിക്കാനായാൽ സംസ്ഥാനം സ്വയംപര്യാപ്‌തത നേടുമെന്ന് കൃഷിമന്ത്രിക്കുവേണ്ടി റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ കണക്കുപ്രകാരം സംസ്ഥാനത്തിനു വേണ്ടത് 20 ലക്ഷം മെട്രിക് ടണ്ണാണ്. ഇപ്പോൾ 16.01 ലക്ഷം ടൺ കൃഷി ചെയ്യുന്നുണ്ട്. 2015–-16ൽ 6.28 ലക്ഷം മെട്രിക് ടണ്ണായിരുന്നെന്നും മന്ത്രി പറഞ്ഞു.