ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജീവിതശൈലി രോഗം തടയാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി ചേർന്ന് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്ന കുട്ടികൾക്ക് തൊട്ടടുത്ത പൊതുജനാരോഗ്യകേന്ദ്രങ്ങളിലെ സേവനം ലഭ്യമാക്കും.
വിദ്യാർഥികളിൽ ചെറിയ വിഭാഗം ലഹരി ഉപയോഗിക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കുകയാണ്. അത് തടയാനുള്ള പ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്. വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറിതലത്തിൽ ബോധവൽക്കരണത്തിന് ആരോഗ്യ, -എക്സൈസ് വകുപ്പുമായി ചേർന്ന് പുതിയ പദ്ധതി ആവിഷ്കരിക്കും. സ്കൂൾ പാഠ്യപദ്ധതിയിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ഇതിനുള്ള നിർദേശം കരിക്കുലം കമ്മിറ്റിക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.
പഠനത്തിലൂടെ വിദ്യാർഥികൾ നേടിയ അറിവ് നിരന്തരം വിലയിരുത്താൻ എസ്ഇആർടിയുടെ നേതൃത്വത്തിൽ അസസ്‌മെന്റ് സെൽ രൂപീകരിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷ, ഗണിതശാസ്ത്രം തുടങ്ങിയവയിലെ വിഷയ വിദഗ്ധർ, വിശകലന വിദഗ്ധർ, മനശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും സെൽ. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ചോദ്യക്കടലാസ് വിലയിരുത്തൽ വരുംവർഷങ്ങളിൽ വിപുലീകരിക്കുമെന്നും മന്ത്രിസഭയെ അറിയിച്ചു.