രാഷ്ട്രീയ പകപോക്കലുകളും കൊലപാതകങ്ങളും സംസ്ഥാനത്തിന്റെ സാമൂഹികഘടനയെ തകര്‍ക്കുന്നതാണെന്നും അനുസ്മരണങ്ങള്‍ പക ആളിക്കത്തിക്കുമെന്നും ഹൈക്കോടതി.
സിപിഎം പ്രവര്‍ത്തകനായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി വി.വി. വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെയും വെറുതേ വിട്ട ഉത്തരവിലാണ് ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നുള്ള കൊലപാതകങ്ങളെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി, രക്തത്താല്‍ രചിക്കപ്പെടുന്ന വീരകഥകളും രാഷ്ട്രീയപാര്‍ട്ടികള്‍ മരിച്ചവര്‍ക്കുവേണ്ടി ഒരുക്കുന്ന സ്മാരകങ്ങളും നിരാലംബരായ മാതാപിതാക്കള്‍ക്കോ വിധവകള്‍ക്കോ അനാഥരാകുന്ന കുട്ടികള്‍ക്കോ ആശ്വാസമാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കുടുംബങ്ങളുടെ ആശ്രയമാണു നഷ്ടമാകുന്നത്. വാര്‍ഷിക അനുസ്മരണങ്ങള്‍ പകയുടെ തീക്കനല്‍ ആളിക്കത്തിക്കുകയേയുള്ളൂ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനോ രാഷ്ട്രീയക്കാരുടെ കണ്ണു തുറപ്പിക്കാനോ ഇതൊന്നും പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിചാരണക്കോടതി വിധിച്ച തടവുശിക്ഷ ചോദ്യംചെയ്ത് പ്രതികള്‍ നല്കിയ അപ്പീല്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. പ്രതികള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി കേസിലെ ദൃക്സാക്ഷികളടക്കമുള്ളവരുടെ മൊഴികള്‍ സംശയകരമാണെന്നും വിലയിരുത്തി.
വഞ്ചിയൂര്‍ വലിയവിളാകത്ത് വിശ്വനാഥന്റെയും ഇന്ദിരയുടെയും മകനായ സിപിഎം കളക്ടറേറ്റ് ബ്രാഞ്ച് അംഗം വി.വി. വിഷ്ണുവിനെ രാഷ്ട്രീയ വൈരാഗ്യം മൂലം 2008 ഏപ്രില്‍ ഒന്നിന് പ്രതികള്‍ കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി 2016 ഡിസംബര്‍ 19 നാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 16 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 55,000 രൂപ വീതം പിഴയുമായിരുന്നു ശിക്ഷ.
പതിനൊന്നാം പ്രതി ഹരിലാലിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും പതിനഞ്ചാം പ്രതിയായ ശിവലാലിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.