സംസ്ഥാനത്ത് ഒരു വർഷം ആകെ വേണ്ട അവശ്യമരുന്നിന്റെ 30 ശതമാനം സ്‌റ്റോക്കുണ്ടെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ. ടെൻഡർ വൈകുന്നതിനാൽ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. മഴക്കാല രോഗങ്ങൾക്കും സ്‌പെഷ്യാലിറ്റി ചികിത്സകൾക്കുമുള്ള മരുന്നുകൾ കരുതൽശേഖരമായി എപ്പോഴുമുണ്ട്. ടെൻഡർ പൂർത്തിയാക്കി കോർപറേഷന്റെ ഗോഡൗണുകളിൽ വരുംമാസങ്ങളിലേക്കുള്ള മരുന്ന് എത്തുന്നുണ്ട്.
ടെൻഡർ ഉറപ്പിച്ചാൽ 70 ദിവസത്തിനകം കമ്പനികൾ മരുന്ന് ലഭ്യമാക്കിയാൽ മതിയെന്നതാണ് വ്യവസ്ഥ. ആദ്യം 30 ശതമാനം മരുന്ന് എത്തിച്ച്, തുടർന്ന് നിശ്ചിത സമയത്തിനകം പ്രവർത്തന കലണ്ടറുകളെ അടിസ്ഥാനമാക്കിയാണ് മരുന്ന് കൈമാറുക. ഒരു വർഷം ഓരോ ആശുപത്രിക്കും ആവശ്യമായ മരുന്നിന്റെ അളവ് കണക്കാക്കി ഏതെല്ലാം സമയങ്ങളിൽ അവ മുൻകൂർ എത്തിക്കണമെന്നതിനും നിയമമുണ്ട്. 840 കോടി രൂപയുടെ അവശ്യമരുന്നുകളാണ് കോർപറേഷനിൽ ഒരു വർഷം എത്തിക്കുന്നത്.