ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽപ്പെട്ട് 10 പേർ മരിച്ചു. 40 പേരെ കാണാതായി. മൂന്നുപേരെ രക്ഷപെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പ്രദേശത്ത് നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശനി വൈകിട്ട് 5.30 ഓടെയാണ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനവും തുടർന്ന് പ്രളയവും ഉണ്ടായത്.
ക്ഷേത്രത്തിലേക്കുള്ള യാത്രാപാതയിൽ തീർഥാടകർക്കായുള്ള ടെന്റുകൾ ഒഴുകിപ്പോയി. ഇവിടെ എത്രപേർ ഉണ്ടായിരുന്നെന്ന് വ്യക്തമല്ല. സമീപത്തെ ടെന്റുകളിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിക്കാനായെന്നും സ്ഥിതികൾ നിയന്ത്രണവിധേയമാണെന്നും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് അറിയിച്ചു. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
മോശം കാലാവസ്ഥയെ തുടർന്ന് ജൂൺ നാലുമുതൽ അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജൂൺ മുപ്പതിന് ആരംഭിച്ച അമർനാഥ് യാത്രയുടെ ഭാഗമായി 72,000 തീർഥാടകരെത്തിയിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ നുൻവാനിലും ഗന്ദർബാൽ ജില്ലയിലെ ബാൽതാലിലുമുള്ള ബേസ് ക്യാമ്പുകളിൽനിന്ന് ആർക്കും മുന്നോട്ട് യാത്രാനുമതിയില്ല. ആഗസ്‌ത് 11നാണ് യാത്ര അവസാനിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം. നിമിഷങ്ങൾകൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുംകൊണ്ട് നാശനഷ്ടങ്ങളുണ്ടാകും.