ന്യൂഡൽഹി ∙ അപരിചിതമായ രാജ്യാന്തര ഫോൺ കോളുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ അവസാനിച്ചേക്കും. ഇവ തടയാനായി കേന്ദ്ര ടെലികോം വകുപ്പ് നിർണായക ഭേദഗതി വരുത്തി. കൃത്യമായ തിരിച്ചറിയൽ വിവരങ്ങളും ആധികാരികമായ നമ്പറും (കോളർ ഐഡി) ഇല്ലാതെ ഇന്ത്യയിലേക്കു വരുന്ന ഫോൺ കോളുകൾ രാജ്യാന്തര കോളുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഇന്റർനാഷനൽ ലോങ് ഡിസ്റ്റൻസ് ഓപ്പറേറ്റേഴ്സ് (ഐഎൽഡിഒ) തടയണമെന്നാണ് ഭേദഗതി.
അതായത് ഇത്തരം നമ്പറുകൾ വഴി തട്ടിപ്പുകാർ നമ്മളെ വിളിക്കാൻ ശ്രമിച്ചാലും കോൾ ഇന്ത്യയിലുള്ള ഉപയോക്താവിന് എത്തില്ലെന്നു ചുരുക്കം. പുതിയ മാറ്റം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
നിലവിലെ ചട്ടം അനുസരിച്ച് രാജ്യത്തിനു പുറത്തുനിന്നു വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായ തിരിച്ചറിയൽ വിവരങ്ങൾ (കോളർ ലൈൻ ഐഡന്റിഫിക്കേഷൻ) ഇല്ലെങ്കിൽ ആ കോളുകൾക്ക് രാജ്യാന്തര ടെലികോം ഓപ്പറേറ്റർ 2 അക്ക പ്രത്യേക കോഡും ഒപ്പം കോൾ വരുന്ന രാജ്യത്തിന്റെ കോഡും നൽകണം. ഇതിനു ശേഷം മാത്രമേ ആഭ്യന്തര ടെലികോം കമ്പനികൾക്ക് ഈ കോളുകൾ കൈമാറാവൂ. ഇക്കാരണത്താലാണ് മൂന്നോ നാലോ അക്കങ്ങളുള്ള ചില ഫോൺ നമ്പറുകളിൽ നിന്ന് ചില കോളുകൾ വരുന്നതായി നമ്മൾ കാണുന്നത്. പല കോളുകളും കംപ്യൂട്ടർ സഹായത്തോടെയാണ്.ഇത് യഥാർഥ കോൾ ആണോയെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ഭേദഗതി. പുതിയ നീക്കമനുസരിച്ച് ഇത്തരം കോളുകൾ ഇന്ത്യയിലെ ടെലികോം കമ്പനികളിലെത്തുന്നതിനു മുൻപ് തന്നെ ബ്ലോക്ക് ആകും